ന്യൂഡൽഹി: രാജ്യം മുഴുവൻ പ്രഖ്യാപിച്ച ലോക്ക് ഡൗണ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശങ്ങൾ ഇവയാണ്:
* ജനജീവിതത്തെ ബാധിക്കാത്ത എല്ലാ സർക്കാർ ഓഫീസുകളും അടച്ചിടണം. പ്രതിരോധം, പോലീസ്, ഹോം ഗാർഡ്, ഇന്ധന വിതരണം, ദുരന്ത നിവാരണം, ഉൗർജം, തപാൽ, വിവര വിതരണം, ട്രഷറി, ജലവിതരണം, ശുചീകരണം, മുന്നറിയിപ്പ് ഏജൻസികൾ എന്നീ സ്ഥാപനങ്ങൾക്കു വിലക്ക് ബാധകമല്ല.
* ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും പ്രവർത്തിക്കാനും സഞ്ചരിക്കാനുമുള്ള അധികാരമുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികൾക്കും ഡിസ്പെൻസറികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഉപകരണ വിതരണക്കാർക്കും ലബോറട്ടറികൾക്കും നഴ്സിംഗ് ഹോമുകൾക്കും ആംബുലൻസിനും വിലക്കില്ല.
* എല്ലാ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം. റേഷൻ കടകൾ, അരി - പലചരക്ക് കടകൾ, പഴം- പച്ചക്കറി വിൽപ്പനക്കാർ, പാൽ- പാലുത്പന്ന വിതരണക്കാർ, ഇറച്ചി-മീൻ വിൽപ്പനക്കാർ എന്നിവർക്ക് ഇതു ബാധകമല്ല. അതേസമയം ജനസഞ്ചാരം നിയന്ത്രിക്കാൻ ഇവ വീടുകളിൽ എത്തിക്കുന്നത് അധികൃതർ പരിഗണിക്കണം.
* ബാങ്കുകൾ, ഇൻഷ്വറൻസ് ഓഫീസുകൾ, എടിഎം എന്നിവയ്ക്ക് അടച്ചിടൽ ബാധകമല്ല.
* അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ലോക്ക് ഡൗണിൽ ഇളവുണ്ട്. ഇവയ്ക്ക് പതിവുപോലെ പ്രവർത്തിക്കാം.
* ഓണ്ലൈൻ വഴിയുള്ള ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്ക് വിലക്കില്ല.
= ഇന്റർനെറ്റ്, ബ്രോഡ്കാസ്റ്റിംഗ്, കേബിൾ ടിവി, ഐടി മേഖലകൾ കഴിയുന്നതും വീട്ടിൽനിന്ന് പ്രവർത്തിക്കുന്ന രീതിയിലാക്കണം.
* ആരാധനാലയങ്ങളെല്ലാം അടച്ചിടണം. മതപരമായ സമ്മേളനങ്ങളൊന്നും അനുവദിക്കില്ല.
* പെട്രോളിയം ഉത്പന്നങ്ങൾ, പാചക വാതകം, സംഭരണ ശാലകൾ, ഉൗർജ വിഭവം, മൂലധന - കട വിപണികൾ, ശീതീകരണ കേന്ദ്രങ്ങൾ, സ്വകാര്യ സുരക്ഷാ ഏജൻസികൾ എന്നിവയ്ക്ക് വിലക്ക് ബാധകമല്ല.
* അവശ്യസാധന നിർമാതാക്കളൊഴികെയുള്ള വ്യവസായ സ്ഥാപനങ്ങളെല്ലാം അടച്ചിടണം. തുടർപ്രവർത്തനം ആവശ്യമുള്ള ഉത്പാദനകേന്ദ്രങ്ങൾ സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങണം.
* വ്യോമ, റെയിൽ, റോഡ് മാർഗമുള്ള എല്ലാ ഗതാഗത സേവനങ്ങളും താല്ക്കാലികമായി നിറുത്തി.
* അഗ്നിരക്ഷാസേന, ക്രമസമാധാനം, ആംബുലൻസ് സേവനം ഒഴികെയുള്ള വാഹനങ്ങൾ നിരത്തിൽ പ്രവേശിക്കരുത്.
* സേവനമേഖല അടച്ചിടണം. അടച്ചിടൽ കാരണം കുടുങ്ങിപ്പോയ വിനോദസഞ്ചാരികളുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, മോട്ടലുകൾ എന്നിവയ്ക്കും ക്വാറന്റൈൻ കേന്ദ്രങ്ങൾക്കും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദർഭത്തിലും ബാധകമല്ല.
* എല്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളും അടച്ചിടണം. എല്ലാവിധ പൊതുപരിപാടികൾക്കും നിരോധനം. രാഷ്ട്രീയ, കായിക, വിനോദ, അക്കാദമി, സാംസ്കാരിക, ചടങ്ങുകൾക്കും കൂടിച്ചേരലുകൾക്കും വിലക്ക്.
* എല്ലാത്തരം കായിക-സാംസ്കാരിക കൂട്ടായ്മകളും മതപരമായ ചടങ്ങുകളും വിലക്കി.
* മരണാനന്തര ചടങ്ങുകൾക്ക് ഇരുപതിലധികം ആളുകൾ കൂടാൻ പാടില്ല.
* ഫെബ്രുവരി 15നു ശേഷം ഇന്ത്യയിലേക്ക് വന്നവരും ആരോഗ്യവകുപ്പ് കർശനമായി വീട്ടിലോ മറ്റിടങ്ങളിലോ നിരീക്ഷണത്തിലാക്കിയവരും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്ന കാലത്തോളം നിർബന്ധമായും നിരീക്ഷണത്തിൽത്തന്നെ കഴിയണം. അല്ലെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പുപ്രകാരം കുറ്റം ചുമത്തും.
* ഈ നിർദേശങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഇളവ് നൽകുന്പോൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന തരത്തിലുള്ള മുൻകരുതലുകൾ തൊഴിലുടമയും സംഘടനകളും കൈക്കൊള്ളണം.
* ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ പടർത്തുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കും.
* ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരിക്കുകയോ കൃത്യവിലോപം വരുത്തുകയോ ചെയ്യുന്ന അവശ്യ സേവന വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് ഒരു വർഷംവരെ തടവ് ശിക്ഷ ലഭിക്കും.
* ഉത്തരവുകൾ ലംഘിക്കുന്നവർ 2005 ലെ ദുരന്തനിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകളനുസരിച്ച് ശിക്ഷാർഹരായിരിക്കും. ഇതിനു പുറമേ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പനുസരിച്ചുള്ള ശിക്ഷയും ലഭിക്കും.
(എ). കേന്ദ്ര ഗവണ്മെന്റിന്റെയോ സംസ്ഥാന ഗവണ്മെന്റിന്റെയോ ഏതെങ്കിലും ഓഫീസർ, ജീവനക്കാർ അല്ലെങ്കിൽ കേന്ദ്ര സംസ്ഥാന ജില്ലാ അധികൃതർ അധികാരപ്പെടുത്തിയ വ്യക്തി എന്നിവരുടെ ഈ നിയമപ്രകാരമുള്ള കൃത്യനിർവഹണം ബോധപൂർവം തടസപ്പെടുത്തുകയോ; അല്ലെങ്കിൽ, (ബി). കേന്ദ്ര ഗവണ്മെന്റ്, അല്ലെങ്കിൽ സംസ്ഥാന ഗവണ്മെന്റ്, അല്ലെങ്കിൽ ദേശീയ നിർവാഹക സമിതി, അല്ലെങ്കിൽ സംസ്ഥാന നിർവാഹക സമിതി, അല്ലെങ്കിൽ ജില്ലാ അധികാരി എന്നിവർ ഈ നിയമ പ്രകാരം നല്കുന്ന നിർദേശം അനുസരിക്കാൻ ബോധപൂർവം വിസമ്മതിക്കുകയോ ചെയ്തതായി ബോധ്യപ്പെട്ടാൽ ഒരു വർഷം വരെ തടവിനോ, പിഴയ്ക്കോ അല്ലെങ്കിൽ രണ്ടിനുമോ അർഹനാണ്. ഇത്തരം തടസപ്പെടുത്തലോ നിർദേശങ്ങൾ അനുസരിക്കാനുള്ള വിസമ്മതമോ മൂലം ആർക്കെങ്കിലും ജീവഹാനിയോ ആപത്തോ സംഭവിച്ചാൽ തടവ് രണ്ടു വർഷം വരെ ആകാം.
* ലോക്ക് ഡൗണ് സംബന്ധിച്ച നിർദേശങ്ങൾ നടപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കും. അവരുടെ പരിധിക്കുള്ളിൽ ഉത്തരവ് നടപ്പാക്കാനുള്ള ചുമതല എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാർക്കാണ്. അവരുടെ കീഴിലായിരിക്കും സർക്കാരിന്റെ മറ്റെല്ലാ വകുപ്പുകളും പ്രവർത്തിക്കുക. അത്യാവശ്യമായി വരുന്ന യാത്രകൾക്ക് പാസുകൾ അനുവദിക്കും. തൊഴിലാളികളെ സംഘടിപ്പിച്ച്, സാമഗ്രികൾ എത്തിച്ച് ആശുപത്രികളിൽ അടിസ്ഥാനസംവിധാനങ്ങൾ കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സഹായം നൽകും.