ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഉച്ചയ്ക്ക് ഇന്ത്യയിലെത്തും. രണ്ടുദിവസത്തെ സന്ദർശനത്തിനാണ് ട്രംപ് എത്തുന്നത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, ഇവാങ്കയുടെ ഭർത്താവ് ജാരേദ് കുഷ്നെർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റായശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഏഴാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്.
36 മണിക്കൂർ നീളുന്നതാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ഉച്ചയ്ക്ക് 11.40ന് അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ട്രംപ് തുടർന്ന് സബർമതി ആശ്രമം സന്ദർശിക്കും. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റർ റോഡ്ഷോയിൽ ട്രംപും മോദിയും പങ്കെടുക്കും. ഉച്ചയ്ക്ക് 1.05ന് അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തിൽ "നമസ്തേ ട്രംപ് ' പരിപാടി. ഒരു ലക്ഷത്തോളം പേർ ഇതിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടർന്ന് ആഗ്രയിലേക്കു പോകുന്ന ട്രംപ് താജ്മഹൽ സന്ദർശിച്ചശേഷം രാത്രിയോടെ ഡൽഹിയിലെത്തും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി നാളെയാണ് ട്രംപ് കൂടിക്കാഴ്ച നടത്തുക.
പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഭീകരതയ്ക്കെതിരേ പോരാട്ടം, ഊർജ സുരക്ഷ, മതസ്വാതന്ത്യം തുടങ്ങിയവ മോദി-ട്രംപ് ചർച്ചയിൽ വിഷയമാകുമെന്നാണു സൂചന. "നമസ്തേ ട്രംപ്' പരിപാടിയുടെ ഒരുക്കങ്ങൾ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി.
ഇന്ത്യയിലേക്കു പോകുന്നതിന്റെ ആവേശത്തിലാണു താനെന്നും നരേന്ദ്ര മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും ഇന്ത്യയിലേക്കു തിരിക്കും മുന്പ് വൈറ്റ്ഹൗസിൽ ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ട്രംപിന്റെ സന്ദർശനം നമുക്ക് അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ട്രംപിന്റെ സന്ദർശനാർഥം അഹമ്മദാബാദിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 10,000 പോലീസുകാരെ നഗരത്തിൽ വിന്യസിച്ചു. ഇതുകൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസ്, ഇന്ത്യയിലെ സവിശേഷ സേനാവിഭാഗമായ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്(എൻഎസ്ജി), സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയും ട്രംപിനു സുരക്ഷയൊരുക്കാനുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസ് സംഘം ഉപകരണങ്ങളും വാഹനങ്ങളുമായി ഒരാഴ്ച മുന്പ് എത്തിയിരുന്നു.
ആഗ്രയിലും വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. യുഎസ് സീക്രട്ട് സർവീസ്, യുപി പോലീസ്, പാരാമിലിട്ടറി സേന, എൻഎസ്ജി, പിഎസി, പോലീസ് കമാൻഡോകൾ എന്നിവ ട്രംപിനു സുരക്ഷയൊരുക്കും.
ട്രംപിന്റെ ഇന്ത്യയിലെ പരിപാടികൾ
തിങ്കൾ
രാവിലെ11.40: അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
ഉച്ചയ്ക്ക് 12.15: സബർമതി
ആശ്രമം സന്ദർശിക്കും.
ഉച്ചയ്ക്ക് 1.05: അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ്
പരിപാടി
ഉച്ചകഴിഞ്ഞ് 3.30: ആഗ്രയിലേക്കു പോകും.
വൈകുന്നേരം 5.15: താജ്മഹൽ സന്ദർശിക്കും.
രാത്രി 7.30ന് ഡൽഹിയിൽ.
ചൊവ്വ
രാവിലെ 10.00: രാഷ്ട്രപതി ഭവനിൽ സ്വീകരണം.
രാവിലെ 10.30: രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കും.
രാവിലെ 11.00: ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി ചർച്ച.
ഉച്ചയ്ക്ക് 12.40: ട്രംപ് മാധ്യമങ്ങളെ കാണും.
രാത്രി 7.30: രാഷ്ട്രപതിഭവനിൽ രാംനാഥ് കോവിന്ദ്-ട്രംപ് കൂടിക്കാഴ്ച.
രാത്രി 10.00: അമേരിക്കയിലേക്കു മടക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.