വോട്ടർപട്ടിക: സംസ്ഥാന ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതിയിൽ
Friday, February 21, 2020 12:04 AM IST
ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടർപട്ടിക വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനം റദ്ദാക്കി 2019ലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് ഹർജി.
തെരഞ്ഞെടുപ്പിൽ ഏത് വോട്ടർപട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നു തീരുമാനിക്കുന്നത് കമ്മീഷനാണെന്നും കമ്മീഷന്റെ സ്വതന്ത്ര അധികാരത്തിലാണ് ഹൈക്കോടതി ഇടപെട്ടതെന്നുമാണ് ഹർജിയിലെ വാദം.
ഹൈക്കോടതി ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് നടത്തിയാൽ നടപടികൾ നീളുകയും കാലതാമസമുണ്ടാകുകയും ചെയ്യും. 2015ൽ വോട്ടർ പട്ടിക തയാറാക്കിയത് വാർഡ് അടിസ്ഥാനത്തിലും 2019ൽ ബൂത്ത് അടിസ്ഥാനത്തിലുമാണ് തയാറാക്കിയിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ കേരളത്തിലെ 25,000 ബൂത്തുകളിലെയും വീടുകളിലെത്തി വീട്ടുനന്പർ അടക്കമുള്ള പരിശോധന നടത്തണം. അതിനായി 25,000ത്തിൽ അധികം ഉദ്യോഗസ്ഥർ ആവശ്യമായി വരും. ഇത് കാലതാമസമുണ്ടാക്കും.
പതിനഞ്ചര ലക്ഷത്തോളം ആളുകൾ പുതുതായി പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ പകുതിയിലേറെ പേർ വോട്ടർമാരായിട്ടുമുണ്ട്. 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ചാൽ പത്ത് കോടിയിലേറെ രൂപ അധിക ചെലവ് ഉണ്ടാകുമെന്നും അതിനാൽ 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കണമെന്നും കമ്മീഷൻ ഹർജിയിൽ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരേ യുഡിഎഫ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉയർത്തിയ വാദങ്ങൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അപ്പീൽ നൽകുന്നതു ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും കോണ്ഗ്രസും സുപ്രീം കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്.