രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങുന്നവരെ സസ്പെന്ഡ് ചെയ്യാൻ നിർദേശം
Friday, February 21, 2020 12:04 AM IST
ന്യൂഡൽഹി: രാജ്യസഭയിൽ പ്രതിഷേധിച്ചു നടുത്തളത്തിൽ ഇറങ്ങുന്ന എംപിമാരെ സസ്പെന്ഡ് ചെയ്യണമെന്നും ബില്ലുകളിന്മേൽ നടക്കുന്ന വോട്ടെടുപ്പിൽ പങ്കെടുപ്പിക്കരുതെന്നും സഭാ ചട്ടങ്ങൾ വിലയിരുത്താൻ നിയോഗിച്ച സമിതിയുടെ നിർദേശം.
267-ാം ചട്ടപ്രകാരം പ്രതിപക്ഷ കക്ഷികളുടെ അടിയന്തര പ്രമേയത്തിന് ചർച്ചയ്ക്ക് നൽകുന്ന സമയം അര മണിക്കൂറായി നിജപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. എല്ലാ സഭാ ചട്ടങ്ങളിലും ലിംഗ സമത്വം ഉറപ്പു വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിലവിലുള്ള സഭാ ചട്ടങ്ങളിൽ പലതും പുരുഷ പക്ഷപാതപരമായതാണ്. അതിനാൽ സഭാ ചട്ടങ്ങളെല്ലാം തന്നെ ലിംഗ സമത്വം ഉറപ്പു വരുത്തുന്നതായിരിക്കണമെന്ന നിർദേശം സമിതി അംഗങ്ങൾ എല്ലാവരും തന്നെ ഐകകണ്ഠ്യേന അംഗീകരിച്ചു. എന്നാൽ, പ്രതിപക്ഷ കക്ഷികളിൽ പെട്ട എംപിമർ ആരും തന്നെ സമിതിയുടെ നിർദേശങ്ങളിൽ പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. സമിതിയിൽ വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ചട്ടങ്ങൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച ഗൗരവകരമായ ചർച്ചകൾ നടക്കുന്പോൾ നിലപാട് വ്യക്തമാക്കാമെന്നാണ് പ്രതിപക്ഷ നേതാക്കൾ പറഞ്ഞത്.
സഭാ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനായി രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവാണ് രണ്ടംഗ സമിതിയെ നിയോഗിച്ചത്. ലോക്സഭ സ്പീക്കറുടേത് പോലെ രാജ്യസഭയിൽ കുഴപ്പമുണ്ടാക്കുന്ന എംപിമാരെ ഉടനടി സസ്പെന്ഡ് ചെയ്യാൻ അധ്യക്ഷന് അധികാരം ഇല്ലെന്നതിന്റെ പശ്ചാത്തലത്തിലാണ് ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനായി അടിയന്തര നടപടിയെടുത്തത്.
രാജ്യസഭ മുൻ സെക്രട്ടറി ജനറൽ വി.കെ അഗ്നിഹോത്രി, നിയമ മന്ത്രാലയത്തിലെ മുൻ അഡീഷണൽ സെക്രട്ടറി ദിനേഷ് ഭരദ്വാജ് എന്നിവരാണ് ചട്ടങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയത്.