ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള സർവകക്ഷിയോഗം ഇന്ന്
Thursday, January 30, 2020 12:11 AM IST
ന്യൂഡൽഹി: പൗരത്വ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വളരെ പ്രക്ഷുബ്ധമാകുമെന്നു പ്രതീക്ഷിക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാരും ലോക്സഭാ സ്പീക്കർ ഓം ബിർലയും വിളിച്ച സർവകക്ഷി യോഗം ഇന്ന്. രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു സമാനമായൊരു സർവകക്ഷി യോഗം ഉപരാഷ്ട്രപതിയുടെ വസതിയിൽ നാളെ വിളിച്ചിട്ടുണ്ട്.
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നാളെ രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു ബജറ്റ് സമ്മേളനത്തിനു തുടക്കമാകുക. രാജ്യത്തെ സാന്പത്തിക സ്ഥിതിയുടെ സ്ഥിതിവിവര കണക്കുകൾ വിശദീകരിക്കുന്ന സാന്പത്തിക സർവേയും നാളെ ലോക്സഭയിൽ സമർപ്പിക്കും.
പൗരത്വ നിയമ ഭേദദഗതി (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നിവയുടെ പേരിൽ രാജ്യത്താകെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങൾ, ജെഎൻയു, ജാമിയ അടക്കമുള്ള സർവകലാശാലകളിലെ ഗുണ്ടാ, പോലീസ് വിളയാട്ടത്തിനെതിരേ നടപടിയെടുക്കാതെ അക്രമികളെ ന്യായീകരിക്കുന്ന നിലപാട് എന്നിവ ബജറ്റ് സമ്മേളനത്തെ വലിയ ബഹളത്തിലാക്കിയേക്കും. രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാന്പത്തിക തളർച്ച തുടങ്ങിയവയും കാർഷിക, നിർമാണ, വ്യവസായിക, വാണിജ്യ, വ്യാപാര, ഉത്പാദന മേഖലകളിലെ തളർച്ചയും സർക്കാരിനെ പ്രതിരോധത്തിലാക്കും.
നാളെ തുടങ്ങുന്ന പാർലമെന്റ് സമ്മേളനം ഫെബ്രുവരി 11 വരെ നീളും. ഇടവേളയ്ക്കുശേഷം പിന്നീട് മാർച്ച് രണ്ടിനു വീണ്ടും സമ്മേളിക്കുന്ന ലോക്സഭയും രാജ്യസഭയും ഏപ്രിൽ മൂന്നിനു സമാപിക്കും. കഴിഞ്ഞ രണ്ടു പാർലമെന്റ് സമ്മേളനങ്ങളിലും പ്രതിപക്ഷ പ്രതിഷേധം പൊതുവേ ലളിതമായിരുന്നതിനാൽ സഭാ സ്തംഭനങ്ങൾ വളരെ കുറവായിരുന്നു. രാജ്യസഭ ഏതാണ്ടു മുഴുവനായും സ്തംഭനമില്ലാതെ പ്രവർത്തിച്ചു. എന്നാൽ ഇത്തവണ സർക്കാരിനെതിരേ ആഞ്ഞടിക്കാൻ വിയോജിപ്പുകൾ മറന്നു പ്രതിപക്ഷപാർട്ടികൾ കൈകോർത്തേക്കും. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടക്കുന്ന സമ്മേളനം രാഷ്ട്രീയമായും ഭരണ- പ്രതിപക്ഷങ്ങളുടെ ഏറ്റുമുട്ടൽ രൂക്ഷമാക്കും.
• കേന്ദ്ര ബജറ്റ് ശനിയാഴ്ച
രണ്ടാം എൻഡിഎ സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ശനിയാഴ്ച രാവിലെ 11ന് അവതരിപ്പിക്കും. ബജറ്റിന്റെ തലേന്നു സാന്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കും. പിന്നോട്ടടിക്കുന്ന സന്പദ്ഘടനയുടെ വളർച്ചാനിരക്കു വീണ്ടും ഉയർത്താനും കാർഷികം, വ്യവസായം അടക്കം എല്ലാ മേഖലകളിലെയും മാന്ദ്യം മാറ്റാനും ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളാണു പ്രതീക്ഷിക്കുന്നത്. ആദായനികുതി നിരക്കുകൾ കുറയ്ക്കുകയും സ്ലാബുകൾ ഉയർത്തുകയും ചെയ്യുമെന്നു റിപ്പോർട്ടുകളുണ്ട്. ഉപഭോഗം കൂട്ടുകയും വിലക്കയറ്റം നിയന്ത്രിക്കുകയും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വെല്ലുവിളിയാണ്.
ജിഎസ്ടി നിരക്കുകളിലെ ഏകീകരണത്തിലൂടെ പ്രതീക്ഷിച്ച വരുമാനത്തിലുണ്ടായ കുറവു പരിഹരിച്ചു സംവിധാനം പൊതുവേ മെച്ചപ്പെടുത്താനും ശ്രമിച്ചേക്കും. മധ്യവർഗക്കാർക്കുള്ള ഭവനനിർമാണത്തിനു പ്രോൽസാഹനമായി കൂടുതൽ വായ്പകൾ ലഭ്യമാക്കാനും നിർമല സീതാരാമൻ ശ്രമിച്ചേക്കും.
• നിർമല തുടരുമോ?
നിർമലയുടെ രണ്ടാമത്തെ ബജറ്റ് അവരുടെ അവസാനത്താകുമോ എന്നറിയാൻ അടുത്ത മന്ത്രിസഭാ പുനഃസംഘടന വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യൻ സന്പദ്ഘടനയുടെ മുരടിപ്പു മാറ്റാൻ കഴിഞ്ഞിട്ടില്ലെന്ന വ്യാപക പരാതികൾക്കിടെയാണ് 2020ലെ ബജറ്റ് അവതരണം. രാജ്യത്തിന്റെ സന്പദ്ഘടനയ്ക്ക് ഉത്തേജനം നൽകാൻ കഴിയുന്നില്ലെങ്കിൽ പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു ശേഷം നിർമലയെ ധനമന്ത്രാലയത്തിന്റെ ചുമതലയിൽ നിന്നു മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
അഞ്ചു ശതമാനത്തിലും താഴേക്കു പതിച്ച ജിഡിപി വളർച്ച ഉയർത്താനും ഉപഭോഗം ഉയർത്തുകയും മുഖ്യചുമതലയാണ്. കാർഷിക, നിർമാണ, വ്യവസായ, വ്യാപാര, കയറ്റുമതി, മേഖലകളിലെ മാന്ദ്യം മാറ്റാനും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇടത്തരക്കാർക്കും സാധാരണക്കാർക്കും ആശ്വാസം പകരാനും നിർമലയുടെ രണ്ടാം ബജറ്റിനു കഴിയുമോയെന്നതാകും പ്രധാനം.
പൊതുതെരഞ്ഞെടുപ്പിനു മുന്പ് ഇടക്കാല ബജറ്റ് അവതരിപ്പിച്ച ചാർട്ടേഡ് അക്കൗണ്ടന്റു കൂടിയായ റെയിൽമന്ത്രി പീയൂഷ് ഗോയലിനാണു നിർമലയ്്ക്കു പകരക്കാരനാകാൻ കൂടുതൽ സാധ്യത. എന്നാൽ മുന്പു പ്രതിരോധമന്ത്രി കൂടിയായിരുന്ന നിർമലയ്ക്കു പകരം നൽകാൻ സുപ്രധാന വകുപ്പില്ലെന്ന പ്രയാസം മോദിക്കുണ്ട്. ആഭ്യന്തരം, പ്രതിരോധം എന്നീ മന്ത്രിമാരെ മാറ്റാനാകില്ല. ധനവകുപ്പു നഷ്ടമായാൽ വാണിജ്യം, വ്യവസായം, റെയിൽവേ, മാനവശേഷി വികസനം തുടങ്ങിയ അടുത്ത ലെവലിലെ പ്രധാന വകുപ്പുകളേതെങ്കിലുമേ നിർമലയ്ക്കു കിട്ടാനിടയുള്ളൂ. അതിനാൽ പ്രതിരോധവും ധനവും കൈകാര്യം ചെയ്ത നിർമലയെ മാറ്റുകയെന്നതും മോദിക്കു ദുഷ്കരമാകും.
ജോർജ് കള്ളിവയലിൽ