ഷർജിൽ ഇമാമിനെ ബിഹാറിൽനിന്ന് അറസ്റ്റ് ചെയ്തു
Wednesday, January 29, 2020 12:18 AM IST
പാറ്റ്ന: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ജവഹർലാൽ നെഹ്റു സർവകലാശാലാ വിദ്യാർഥി ഷർജിൽ ഇമാമിനെ അറസ്റ്റ് ചെയ്തു. ബിഹാറിലെ ജഹാനാബാദിലാ കാകോ ഗ്രാമത്തിൽനിന്നാണ് ഷർജിലിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസമാണ് ഷർജിൽ ഇമാമിനെതിരേ മണിപ്പുർ, അരുണാചൽ സർക്കാരുകൾ കേസെടുത്തത്. ബിഹാറിൽ, ഷർജിലിന്റെ തറവാട്ടിൽ റെയ്ഡും നടത്തി. കേന്ദ്ര ഏജൻസികളുടെ അഭ്യർഥനയെത്തുടർന്നാണ് കാകോ പോലീസ് സ്റ്റേഷൻ പരിധിയിലെ വസതിയിൽ ഞായറാഴ്ച രാത്രി റെയ്ഡ് നടത്തിയത്. മുംബൈ ഐഐടിയിൽനിന്ന് കംപ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദം നേടിയ ഷർജിൽ ജെഎൻയുവിൽ ഗവേഷണം ചെയ്യുകയാണ്.
പൗരത്വവിരുദ്ധ പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗത്തിൽ ആസാമിനെയും വടക്കുകിഴക്കൻ പ്രദേശങ്ങളെയും ഇന്ത്യയിൽ നിന്നു മുറിച്ചുമാറ്റണമെന്ന ഷർജിലിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ ഉത്തർപ്രദേശ് പോലീസും ഷർജിലിനെതിരേ കേസെടുത്തിരുന്നു.