ബിജെപി അധ്യക്ഷനായി ജെ.പി. നഡ്ഡ ചുമതലയേറ്റു
Tuesday, January 21, 2020 12:14 AM IST
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി ജെ.പി. നഡ്ഡയെ തെരഞ്ഞെടുത്തു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ ഏകകണ്ഠമായിട്ടായിരുന്നു നഡ്ഡയുടെ തെരഞ്ഞെടുപ്പ്. രാവിലെ പത്തിന് ആരംഭിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നഡ്ഡയ്ക്കു വേണ്ടിയല്ലാതെ മറ്റാർക്കുവേണ്ടിയും പത്രിക സമർപ്പിക്കപ്പെട്ടില്ല. ഇതോടെ നഡ്ഡയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റെടുത്തതിനെ തുടർന്നാണ് ബിജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. ബിജെപി ജനറൽ സെക്രട്ടറി ഭുപേന്ദ്ര യാദവാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. ജെ.പി നഡ്ഡയെ അധ്യക്ഷനാക്കാൻ പാർട്ടിക്കുള്ളിൽ നേരത്തെ തന്നെ ധാരണയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പിൻഗാമിയായാണ് ജഗത് പ്രകാശ് നഡ്ഡ ബിജെപിയുടെ അമരത്തെത്തുന്നത്. രാവിലെ പത്തു മുതൽ 12.30 വരെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്.
കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ നഡ്ഡയ്ക്കുവേണ്ടി പത്രിക നൽകി. ഉച്ചകഴിഞ്ഞ് രണ്ടിന് നാമനിർദേശ പത്രികയുടെ സൂക്ഷമപരിശോധന നടന്നു.
മറ്റാരും പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകാതിരുന്നതോടെ, നഡ്ഡയെ തെരഞ്ഞെടുത്തതായി പാർട്ടി ഇലക്ഷൻ റിട്ടേണിംഗ് ഓഫീസർ രാധാമോഹൻ സിംഗ് പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങിയവരും നഡ്ഡയെ തെരഞ്ഞെടുക്കുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു
ഒന്നാം മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ജെപി നഡ്ഡ. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനെ തുടർന്ന് പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നഡ്ഡയെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു.