ന്യൂഡൽഹി: രാജ്യാവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പൗരത്വ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്നു രാജ്യസഭയിൽ അവതരിപ്പിക്കും. ആറു മണിക്കൂറാണ് ബില്ലിന്മേലുള്ള ചർച്ചയ്ക്കായി നീക്കിവച്ചിരിക്കുന്നത്. ബിജെപിക്കും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം ഉള്ളതുകൊണ്ട് കഴിഞ്ഞ ദിവസം ബില്ല് ലോക്സഭയിൽ പാസായിരുന്നു. രാജ്യതാത്പര്യം എന്നു ചൂണ്ടിക്കാട്ടി അടുത്തയിടെ എൻഡിഎ വിട്ട ശിവസേനകൂടി ബില്ലിനെ അനുകൂലിച്ച് ലോക്സഭയിൽ വോട്ട് ചെയ്തിരുന്നു.
എന്നാൽ, ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു എങ്കിലും രാജ്യസഭയിൽ ഒപ്പം നിൽക്കില്ലെന്ന സൂചനയാണ് ശിവസേനാ നൽകുന്നത്. തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ പൗരത്വബില്ലിനെ പിന്തുണച്ചേക്കില്ലെന്നു ശിവസേനാ നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിലും ഉറച്ചൊരു തീരുമാനം അറിയിച്ചിട്ടില്ല. രാജ്യതാത്പര്യം മുൻനിർത്തിയാണ് ബില്ലിനെ പിന്തുണച്ചത്.
എന്നാൽ, ബില്ലിനു പിന്നിൽ ഇന്ത്യയെ വിഭജിക്കാനുള്ള അദൃശ്യനീക്കം ഉണ്ടോ എന്ന ശിവസേന മുഖപത്രത്തിലെ എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി പുനരാലോചിക്കേണ്ടിയിരിക്കുന്നു എന്നാണു പാർട്ടി എംപി അരവിന്ദ് സാവന്ത് പറഞ്ഞത്. സർക്കാരിനെ എതിർത്തു വോട്ട് ചെയ്യുന്നവർ രാജ്യവിരുദ്ധരാണെന്ന ഒരു പ്രതീതി പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തങ്ങൾ ആ വിചാരത്തിൽനിന്നു പുറത്തുകടക്കുമെന്നും അരവിന്ദ് സാവന്ത് പറഞ്ഞു.
മുതിർന്ന രണ്ട് ജെഡിയു നേതാക്കളും ബില്ലിനെ പിന്തുണയ്ക്കുന്നതിൽ പാർട്ടി നേതാവ് നിതീഷ് കുമാറിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോറും ദേശീയ വക്താവ് പവൻ കെ. വർമയും ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ല് ഭരണഘടനാ വിരുദ്ധവും വിവേചന സ്വഭാവവും രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ എതിരു നിൽക്കുന്നതുമാണ്. രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എതിരും ഗാന്ധിജി പോലും ശക്തമായ എതിർപ്പ് ഉയർത്തുകയും ചെയ്യുമായിരുന്ന ഒരു ബില്ലാണിത്. രാജ്യസഭയിൽ ബില്ലിനെ പിന്തുണയ്ക്കുന്ന വിഷയം പുനഃപരിശോധിക്കണമെന്ന് നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പവൻ കെ. വർമ ട്വീറ്റ് ചെയ്തു.
രാജ്യസഭയിൽ 121 വോട്ടുകളാണ് ബില്ല് പാസാക്കിയെടുക്കാൻ സർക്കാരിനു വേണ്ടത്. ബിജെപിക്ക് 83 അംഗങ്ങളാണുള്ളത്. ബിജെഡി ഏഴ്, എഐഎഡിഎംകെ പതിനൊന്ന്, അകാലിദൾ മൂന്ന്, ശിവസേന മൂന്ന്, ജെഡിയു ആറ്, വൈഎസ്ആർ കോണ്ഗ്രസ് ഒന്ന്, എൽജെപി ഒന്ന്, ആർപിഐ ഒന്ന് എന്നി വരും നാല് നോമിനേറ്റഡ് എംപിമാരുമാണ് സർക്കാരിനൊപ്പം നിൽക്കുമെന്നു കരുതുന്നത്.
പ്രതിപക്ഷ നിരയിൽ കോണ്ഗ്രസിന് രാജ്യസഭയിൽ 46, തൃണമൂൽ കോണ്ഗ്രസ് 13, സമാജ് വാദി പാർട്ടി ഒന്പത്, ഇടത് പാർട്ടികൾ ആറ്, ഡിഎംകെ അഞ്ച്, ആർജെഡി, എൻസിപി, ബിഎസ്പിയും കൂടി നാല് എംപിമാരാണുള്ളത്. ഇതിന് പുറമേ ടിഡിപി രണ്ട്, മുസ്ലിം ലീഗ് ഒന്ന്, പിഡിപി രണ്ട്, ജെഡിഎസ് ഒന്ന്, കേരള കോണ്ഗ്രസ് ഒന്ന്, ടിആർഎസ് ആറ് എംപിമാരും ഉണ്ട്.
പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒപ്പം നിൽക്കുന്ന എംപിമാർ ഒഴികെ മറ്റു പ്രാദേശിക പാർട്ടികളിൽനിന്നുമായി 19 എംപിമാർകൂടി രാജ്യസഭയിലുണ്ട്.
ആസാം ഗണ പരിഷത് ഒന്ന്, പിഎംകെ ഒന്ന്, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒന്ന്, ബോഡോലാൻഡ്് ഫ്രണ്ട് ഒന്ന്, എംഡിഎംകെ ഒന്ന്, നാഗാ പീപ്പിൾ ഒന്ന്, പിന്നെ ആറ് സ്വതന്ത്ര എംപിമാരും ആണുള്ളത്. ഇതിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാർകൂടി സർക്കാരിനൊപ്പം നിന്നാൽ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിലും അനായാസേന പാസാക്കിയെടുക്കാൻ അമിത്ഷായക്കു കഴിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.