ന്യൂഡൽഹി: അയൽരാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് കൃത്യമായ വിവേചനമാണന്ന് പികെ. കുഞ്ഞാലിക്കുട്ടി. പൗരത്വ ഭേദഗതി ബില്ലിന്റെ അവതരണാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.ടി മുഹമ്മദ് ബഷീറും ബില്ലവതരണത്തെ എതിർത്തു സംസാരിച്ചു. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസംഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത്ഷാ കുഞ്ഞാലിക്കുട്ടിക്കെതിരേ രംഗത്തെത്തി. മുസ്ലിം സമുദായത്തെ ബില്ലിൽ പരാമർശിക്കുന്നില്ലന്നും കുഞ്ഞാലിക്കുട്ടി പറയുന്നത് സത്യമല്ലന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എല്ലാ സമുദായങ്ങളേയും പരാമർശിക്കുകയും ഒരു സമുദായത്തെ മാത്രം ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാണന്നും കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരേ മുസ്ലിംലീഗ് എംപിമാർ രാവിലെ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. മതേതരജനാധിപത്യ കക്ഷികളുമായി ചേർന്ന് ബില്ല് നിയമമാവാതിരിക്കാൻ സാധ്യമായതല്ലാം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ബില്ല് നിയമമാവുകയാണങ്കിൽ ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് മുസ് ലിം ലീഗ് പാർട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
എൻ. കെ പ്രേമചന്ദ്രൻ
പൗരത്വ നിയമ ഭേദഗതി ബിൽ മതേതര ജനാധിപത്യ ഭരണഘടനയുടെ നഗ്നമായ ലംഘനവും ഭരണഘടനാവിരുദ്ധമാണെന്ന് എൻ. കെ പ്രേമചന്ദ്രൻ ലോക്സഭയിൽ പറഞ്ഞു. പാർലമെന്റ് നിയമ നിർമാണ ചരിത്രത്തിൽ ഇതാദ്യമാണ് മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അവകാശം നൽകുന്നത്.
പൗരത്വം നൽകുന്നതിൽ മതപരമായ വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ 14 അനുച്ഛേദനം നൽകുന്ന തുല്യാവകാശത്തിന്റെ ലംഘനമാണ്. പാർലമെന്റ് നിയമം പാസാക്കിയാൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ്
പൗരത്വ ഭേദഗതി ബില്ലിന്റെ അടിസ്ഥാന സ്വഭാവം പോലും ഇന്ത്യയുടെ അടിസ്ഥാനമായ പ്രമാണമായ തുല്യത, സമത്വം, ഏകാത്മത എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തിന് നിരക്കുന്നതല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഭാരതത്തിലേക്ക് പ്രവേശിച്ച ഏത് വ്യക്തിയും, മതം, ഭാഷാ, സാംസ്കാരിക, പ്രാമാണിക, വൈജാത്യങ്ങളോ,പാരന്പര്യ ആചാരാനുഷ്ഠാനങ്ങളോ, വിശ്വാസങ്ങളോ, മുൻഗണനകളോ, തടസങ്ങളോ, പ്രതിബന്ധങ്ങളോ ആകാതെ’ എന്ന ഭേദഗതിയാണ് സർക്കാർ കൊണ്ടു വന്ന നിയമഭേദഗതിക്ക് ബദലായി സമർപ്പിച്ചത്.
രാജ്യത്തിന്റെ അന്ത:സത്തയായ ആർട്ടിക്കിൾ 14 സമത്വത്തിന്റെ ഭരണഘടനാ പരമായ പ്രസ്താവ്യമാണ്. അതിന്റെ ആർജവം ചോർത്താനുള്ള ശ്രമങ്ങൾ കോണ്ഗ്രസ് എതിർക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ജോസ് കെ.മാണി
കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി മാനേജ്മെന്റ് നിർധനരായ രോഗികൾക്ക് നൽകിയിരുന്ന ചികിത്സാ സൗജന്യവും ആനുകൂല്യങ്ങളും തുടരണമെന്ന് ജോസ് കെ.മാണി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് സ്ഥാപിതമായത് തന്നെ നിർധനരോഗികൾക്ക് ആധുനിക ചികിത്സ ഉറപ്പുവരുത്തുക എന്ന മഹനീയ ലക്ഷ്യത്തോടെയാണ്. കാലങ്ങളായി കാത്തുസൂക്ഷിച്ച ഈ ലക്ഷ്യത്തെ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല. 2017 ലെ വാർഷിക റിപ്പോർട്ട് പ്രകാരം ശ്രീചിത്രയിലെ രോഗികളിൽ 2 ശതമാനം ആളുകൾ മാത്രമേ സൗജന്യ ചികിത്സ നേടിയിട്ടുള്ളൂ. 50 ശതമാനത്തിൽ കൂടുതൽ രോഗികളും മുഴുവൻ തുകയും നൽകിയാണ് ചികിത്സ നേടിയത്.
ഡിസംബർ മുതൽ എപിഎൽ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് നൽകിയിരുന്ന സബ്സിഡി നിർത്തലാക്കിയിരിക്കുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെയും രണ്ട് വിഭാഗങ്ങളാക്കി. ഒന്ന് ആനുകൂല്യത്തിന് അർഹതയുള്ളവർ. മാനേജ്മെന്റ് പുറത്തിറക്കിയ ഒൻപത് മാനദണ്ഡങ്ങളിൽ ഏഴെണ്ണമെങ്കിലും ഉള്ളവർമാത്രമാണ് രണ്ടാമത്തെ വിഭാഗം. ഇവർക്കേ പൂർണ ചികിത്സാ ഇളവ് ലഭിക്കുകയുള്ളൂ എന്ന മാനേജ്മെന്റ് തീരുമാനം രോഗികളുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നു കയറ്റമാണെന്നും എംപി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.