ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിംകൾ അല്ലാത്ത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബില്ല്. 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിയമം അടുത്ത തിങ്കളാഴ്ച സർക്കാർ പാർലമെന്റിൽ എത്തിക്കും.
പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബർ 31നോ അതിന് മുൻപോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിക്ക്. പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളിൽ പെട്ട അഭയാർഥികൾക്കാണ് ഇന്ത്യൻ പൗരത്വം ലഭിക്കാൻ അർഹതയുള്ളത്.ഇവരെ 1992ലെ ഇന്ത്യയിലേക്കുള്ള പാസ്പോർട്ട് എൻട്രി നിയമത്തിന്റെ സി വ്യവസ്ഥയുടെ രണ്ടും മൂന്നും ഉപവ്യവസ്ഥയിൽനിന്നും 1946ലെ വിദേശി നിയമത്തിലെ വ്യവസ്ഥകളിൽനിന്നും ഒഴിവാക്കി അനധികൃത കുടിയേറ്റക്കാർ അല്ലാതാക്കി മാറ്റും. അഭയാർഥി പ്രവേശന സമയപരിധി 2014 ഡിസംബർ 31 എന്ന് വ്യക്തമായി കരട് ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു.
ബില്ലിന് കാബിനറ്റ് അംഗീകാരം നൽകുന്നതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, ആസാം, മേഘാലയ, ത്രിപുര മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഭരണഘടനയുടെ ആറാം അനുബന്ധത്തിന്റെ സംരക്ഷണമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് ബില്ലിലെ വ്യവസ്ഥകൾ ബാധകമല്ല. അതോടൊപ്പംതന്നെ 1873-ലെ ബംഗാൾ കിഴക്കൻ അതിർത്തി ഉടന്പടി അനുസരിച്ച് അരുണാചൽപ്രദേശ്, നാഗാലാൻഡ്, മിസോറാം സംസ്ഥാനങ്ങളിലെ യാത്രാനുമതി പരിധിക്കുള്ളിലുള്ള സ്ഥലങ്ങൾക്കും ബില്ലിലെ വ്യവസ്ഥകൾ ബാധകമല്ലെന്നാണ് പൗരത്വ ഭേദഗതി ബില്ലിൽ ഉറപ്പു നൽകുന്നത്.
ഈ രണ്ടു വ്യവസ്ഥകളും ലംഘിക്കപ്പെടും എന്നു ചൂണ്ടിക്കാട്ടിയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ബില്ലിനെ രൂക്ഷമായി എതിർത്തിരുന്നത്. ഫലത്തിൽ കാഷ്മീർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്ലിം അഭയാർഥികളെ തന്നെയാണ് പൗരത്വ ബിൽ ലക്ഷ്യം വയ്ക്കുന്നത്.
എതിർപ്പുമായി പ്രതിപക്ഷം
പൗരത്വ നിയമ ഭേദഗതി മതപരമായ വിവേചനമുണ്ടാക്കുന്നതാണെന്നു പ്രതിപക്ഷം. ഇത് എല്ലാവർക്കും തുല്യത ഉറപ്പു നൽകുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ്. പൗരത്വ യോഗ്യതയുള്ള കുടിയേറ്റക്കാരിൽനിന്നു മുസ്ലിംകളെ മാത്രം അകറ്റി നിർത്തുന്നത് ഭരണഘടനാ വിരുദ്ധവുമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കോണ്ഗ്രസ്, തൃണമൂൽ കോണ്ഗ്രസ്, ഡിഎംകെ, സമാജ് വാദി പാർട്ടി, ആർജെഡി, സിപിഎം, സിപിഐ, ബിജെഡി എന്നീ കക്ഷികൾ നിയമഭേദഗതിയെ എതിർക്കുന്നു. ആസാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ വിഷയത്തിൽ കഴിഞ്ഞ തവണ എൻഡിഎ വിട്ട എജിപിയെ അനുനയിപ്പിച്ചു തിരിച്ചു കൊണ്ടു വരികയായിരുന്നു. എഐഎഡിഎംകെ, അകാലിദൾ, ജെഡി-യു എന്നീ പാർട്ടികൾ ബില്ലിന്റെ കാര്യത്തിൽ സർക്കാരിനൊപ്പമാണ്. ലോക്സഭയിൽ വൻ ഭൂരിപക്ഷമുള്ള സർക്കാർ രാജ്യസഭയിൽ അകാലിദളിന്റെയും ജെഡി-യുവിന്റെയും സഹായത്തോടെയും ബിൽ പാസാക്കി എടുക്കാമെന്നാണു പ്രതീക്ഷിക്കുന്നത്.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.