ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പുതിയ സഖ്യ സർക്കാർ അടുത്ത മാസം നിലവിൽ വരുമെന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ദീപികയോടു പറഞ്ഞു. ശിവസേന, എൻസിപി, കോണ്‍ഗ്രസ് പാർട്ടികൾ മുംബൈയിൽ വീണ്ടും യോഗം ചേർന്നു ശനിയാഴ്ചയ്ക്കു മുന്‍പു ചർച്ചകൾ പൂർത്തിയാക്കും. മൂന്നു പാർട്ടികളുടെയും നേതാക്കൾ നാളെ ഗവർണറെ കണ്ടു മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക നൽകുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ബിജെപിക്കെതിരേ ബദൽ സർക്കാർ രൂപീകരിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകിയതായി മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ അറിയിച്ചു. സർക്കാർ രൂപീകരണത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. മുഖ്യശത്രുവായ ബിജെപിക്കെതിരേ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ കോണ്‍ഗ്രസും സഖ്യകക്ഷിയായ എൻസിപിയും തമ്മിൽ പൂർണ യോജിപ്പാണെന്ന് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രിഥിരാജ് ചവാനും ദീപികയോടു പറഞ്ഞു.
മതേരത്വവും കാർഷിക ആശ്വാസവും മുഖ്യമായുള്ള പൊതുമിനിമം പരിപാടി, മുഖ്യമന്ത്രി, രണ്ടു വർഷമെങ്കിലും മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന എൻസിപിയുടെ ആവശ്യം, ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാരുടെ വകുപ്പുകൾ, എണ്ണം, മറ്റു പദവികൾ തുടങ്ങിയവ സംബന്ധിച്ച് മുംബൈയിൽ ഇന്നു നടക്കുന്ന ചർച്ചയിലാകും അന്തിമ തീരുമാനം.
എൻസിപിക്ക് 14, കോണ്‍ഗ്രസ് 12 മന്ത്രിമാരെന്ന ആവശ്യത്തിനു ശിവസേന വഴങ്ങിയിട്ടുണ്ട്. രണ്ടു ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന എൻസിപിയുടെ ആവശ്യത്തിനു സേന വഴങ്ങാത്തതാണ് ഇപ്പോഴുള്ള തർക്കം. അഞ്ചു വർഷക്കാലവും മുഖ്യമന്ത്രി സ്ഥാനം സേനയ്ക്കു കിട്ടിയാൽ മതേതരത്വ നയങ്ങൾ അടക്കം കോണ്‍ഗ്രസും എൻസിപിയും ഉന്നയിക്കുന്ന മറ്റാവശ്യങ്ങൾക്കു വഴങ്ങാമെന്നും പ്രധാന വകുപ്പുകൾ വിട്ടുനൽകാമെന്നുമാണ് ശിവസേനയുടെ നിലപാട്.
സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വർക്കിംഗ് കമ്മിറ്റിയിലെ മുതിർന്ന നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് സഖ്യസർക്കാരിന് പച്ചക്കൊടി കാട്ടാൻ തീരുമാനിച്ചത്. വർഷങ്ങളായുള്ള ആശയപരമായ ഭിന്നതകൾ മാറ്റിവച്ച് ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉണ്ടാക്കുന്നതിനോടു തുടക്കത്തിലുണ്ടായിരുന്ന വിയോജിപ്പുകൾ സോണിയ ഉപേക്ഷിക്കുകയായിരുന്നു. ബിജെപിക്കെതിരേ ബദൽ സർക്കാർ രൂപീകരിക്കാനുള്ള അവസരം പാഴാക്കിയാൽ പണവും പദവികളുമായി കോണ്‍ഗ്രസിനെയും എൻസിപിയെയും പിളർത്താൻ ബിജെപി തയാറാകും.
കർണാടകയിൽ സംഭവിച്ചത് ആവർത്തിക്കാതിരിക്കാനും മുഖ്യശത്രുവിനെ മാറ്റിനിർത്താനും സഖ്യസർക്കാരിനു വഴങ്ങണമെന്ന നിർദേശത്തോടു സോണിയ, എ.കെ. ആന്റണി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ യോജിച്ചു. ശിവസേനയുമായി നേരിട്ടോ, പരോക്ഷമായോ ചേരുന്നതിനെ ഇവരെല്ലാം തുടക്കം മുതൽ എതിർത്തിരുന്നു.
മഹാരാഷ്ട്രയിൽ സഖ്യസർക്കാർ രൂപീകരണത്തിന് സേനയുടെ രാഷ്ട്രീയമോ, തത്വങ്ങളോ തടസമാകില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.