ന്യൂഡൽഹി: തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും രാജ്യത്ത് രൂക്ഷമായിരിക്കേ, സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഏഴ് ലക്ഷത്തോളം ജോലി ഒഴിവുകൾ നികത്താതെ കിടപ്പുണ്ടെന്നു തുറന്നു സമ്മതിച്ചു കേന്ദ്ര സർക്കാർ.
2018 മാർച്ച് ഒന്നു വരെയുള്ള കണക്കുകൾ മാത്രമാണിത്. കേന്ദ്ര പെഴ്സണേൽ, പെൻഷൻ മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിശദീകരണം. ഗ്രൂപ്പ് സി വിഭാഗത്തിൽ 5,74,289 ഒഴിവുകളും ഗ്രൂപ്പ് ബി വിഭാഗത്തിൽ 89,638 ഒഴിവുകളും ഗ്രൂപ്പ് എ വിഭാഗത്തിൽ 19,896 ഒഴിവുകളുമാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും സർക്കാർ വിശദമാക്കി.
ഏഴ് ലക്ഷത്തോളം ഒഴിവുകളുണ്ടെന്നു പറയുന്പോൾ തന്നെ 2019-2020 വർഷത്തെ നിയമന നടപടികൾക്കായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1,05,338 ഒഴിവുകൾ നികത്താനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 2017-18 വർഷത്തെ നിയമന നടപടികൾക്കായി 1,27,573 ഒഴിവുകളിലേക്കു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൂടാതെ, ഗ്രൂപ്പ് സി വിഭാഗത്തിലേക്ക് 1,56,138 ഒഴിവുകളിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പോസ്റ്റൽ വിഭാഗത്തിലേക്ക് 19,522 ഒഴിവുകളിലേക്കും നിയമന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.
അലംഭാവത്തിൽ 24 ലക്ഷം ഒഴിവുകൾ
സ്കൂളുകളിലെ അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും അടക്കം 24 ലക്ഷം ഒഴിവുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടേതായി നികത്താതെ കിടപ്പുണ്ടെന്നു 2018 ഫെബ്രുവരി എട്ടിനു രാജ്യസഭയിൽ നൽകിയ മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
സിബിഐയിൽ ആയിരത്തിലേറെ ഒഴിവുകൾ
ഉന്നത ഉദ്യോഗസ്ഥ തലത്തിൽ അടക്കം ആയിരത്തിലേറെ ഒഴിവുകൾ സിബിഐയിലുണ്ടെന്ന് രാജ്യസഭയിൽ നൽകിയ മറ്റൊരു മറുപടിയിൽ കേന്ദ്ര പെഴ്സണേൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അനുവദിച്ചിരിക്കുന്ന പരമാവധി അംഗസംഖ്യ 5,532 ഉള്ളതിൽ 4,503 പേർ മാത്രമാണ് നിലവിലുള്ളതെന്നും 1029 ഒഴിവുകൾ നികത്താതെ കിടക്കുകയാണെന്നും മന്ത്രി വിശദമാക്കി.
ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.