ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകല സമ്മേളനത്തിന്റെ ആദ്യദിവസം പ്രതിപക്ഷത്തിന്റെ ഏകപോനമില്ലായ്മയും തന്ത്രക്കുറവും സർക്കാരിന്റെ താത്പര്യമില്ലായ്മയും കൊണ്ടു മുഴച്ചുനിന്നു. ലോക്സഭയുടെ നടുത്തളത്തിലിറങ്ങി മണിക്കൂറോളം മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തിന് ഒന്നും നേടാതെ തോറ്റു പിൻവാങ്ങേണ്ടി വരികയും ചെയ്തു. സഭയിൽ സ്വീകരിക്കേണ്ട തന്ത്രം സംബന്ധിച്ച് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി കൂടുകയോ, സഖ്യകക്ഷികളുമായി കൂടിയാലോചന നടത്തുകയോ പോലും ഉണ്ടായില്ലെന്നതു പ്രതിപക്ഷത്തിന്റെ ഗതികേട് പ്രകടമാക്കി.
ലോക്സഭയുടെ ആദ്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നീ പ്രമുഖരുടെ അസാന്നിധ്യമായിരുന്നു മുഖ്യമെങ്കിൽ താരപ്രഭയുള്ള രാഹുൽ ഗാന്ധി മുങ്ങിയതാണ് പ്രതിപക്ഷത്തെ കൂടുതൽ തളർത്തിയത്. സോണിയാ ഗാന്ധി സഭയിലെത്തി പാർട്ടിയെ നയിച്ചതിനാൽ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. പാർലമെന്റിലെ ഓഫീസിൽ ഇന്നലെ രാവിലെ തന്നെ എത്തിയെങ്കിലും പ്രധാനമന്ത്രി മോദി ലോക്സഭയുടെ ആദ്യദിനമായിട്ടും അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല.
രാജ്യസഭയുടെ 250-ാം സമ്മേളനം പ്രമാണിച്ചുള്ള പ്രത്യേക ചർച്ചയിൽ പങ്കെടുത്തു പ്രധാനമന്ത്രി സംസാരിക്കുകയും എൻസിപി, ബിജെപി പാർട്ടികളെ പ്രശംസിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ സാന്പത്തിക പിടിപ്പുകേടിനെതിരേ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗും ഈ ചർച്ചയിൽ പങ്കെടുത്ത് ആഞ്ഞടിച്ചു. രാജ്യസഭയുടെ 250-ാം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രത്യേക ചർച്ചയെ തുടർന്നു വിവാദ വിഷയങ്ങൾ പ്രതിപക്ഷം ഇന്നലെ രാജ്യസഭയിൽ ഉന്നയിച്ചതുമില്ല. എ.കെ. ആന്റണി, അൽഫോണ്‍സ് കണ്ണന്താനം, എളമരം കരീം, ജോസ് കെ. മാണി തുടങ്ങിയ മലയാളി എംപിമാർ ഇന്നലെ രാജ്യസഭയിൽ സജീവമായിരുന്നു.
ജമ്മു കാഷ്മീരിലെ മനുഷ്യാവകാശ ധ്വംസനം മുതൽ എയർ ഇന്ത്യ, ബിപിസിഎൽ തുടങ്ങിയവയുടെ വിൽപന, ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭം, മദ്രാസ് ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ മരണം, ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണം, വിവാദ പൗരത്വ ബില്ല്, സാന്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, കുതിച്ചുയരുന്ന വിലക്കയറ്റംവരെ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും ശക്തമായ പ്രതിഷേധം ഉയർത്താനും പ്രതിപക്ഷത്തിന് ആയുധങ്ങളേറെയായിരുന്നു.
എന്നാൽ ജമ്മു കാഷ്മീരിലെ മുൻ മുഖ്യമന്ത്രിയും ലോക്സഭാംഗവുമായ ഫറൂഖ് അബ്ദുള്ളയെ നൂറു ദിവസത്തിലേറെ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും തൃണമൂൽ നേതാവ് സൗഗത റോയി ചൂണ്ടിക്കാട്ടി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഒരംഗത്തിന്റെ ഭരണഘടനാപരമായ അവകാശം നിഷേധിക്കാനാകില്ലെന്നു പിന്നീട് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ഡിഎംകെയിലെ ടി.ആർ. ബാലു തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന ആവശ്യത്തിനു വഴങ്ങാത്തതിനെ തുടർന്ന് കോണ്‍ഗ്രസ്, ഡിഎംകെ, എൻസിപി, നാഷണൽ കോണ്‍ഫറൻസ് എംപിമാർ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചെങ്കിലും സ്്പീക്കർ ഇതൊന്നും നോക്കാതെ ചോദ്യോത്തരവേള നടത്തി. എൻഡിഎ വിട്ട ശിവസേനക്കാരാകട്ടെ മഹാരാഷ്ട്രയിലെ കാർഷിക പ്രശ്നം ഉന്നയിച്ചാണു നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
പ്രതിപക്ഷത്തെ ഏകോപനക്കുറവു മൂലം മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ നടുത്തളത്തിലിറങ്ങിയതേയില്ല. പ്രേമചന്ദ്രൻ സ്വന്തം സീറ്റിൽ എഴുന്നേറ്റു നിന്നു പിന്തുണ നൽകിയെങ്കിലും കുഞ്ഞാലിക്കുട്ടി അനങ്ങിയതേയില്ല.
സോണിയാ ഗാന്ധി, മുലായം സിംഗ് തുടങ്ങിയവരെപ്പോലെ മനീഷ് തിവാരി, കെ. മുരളീധരൻ, ശശി തരൂർ തുടങ്ങിയ ചില കോണ്‍ഗ്രസ് എംപിമാരും എൻസിപി നേതാവ് സുപ്രിയ സൂളെ, ഡിഎംകെ നേതാവ് കനിമൊഴി, സമാജ്വാദി എംപിമാർ തുടങ്ങിയവരും നടുത്തളത്തിലേക്കിറങ്ങിയില്ല. ദോഷം പറയരുതല്ലോ ഇവരിൽ മിക്കവരും സ്വന്തം ഇരിപ്പിടത്തിൽ എഴുന്നേറ്റുനിന്നു പ്രതിഷേധത്തിനു പിന്തുണ നൽകി. രാഹുൽ ഗാന്ധി എത്താതിരുന്നതും കഴിഞ്ഞ ലോക്സഭയിൽ പ്രതിപക്ഷത്തിന് ഉശിരു പകർന്ന മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദർ സിംഗ് ഹൂഡ തുടങ്ങിയവരുടെ അഭാവവും കൂനിന്മേൽ കുരുവായി.
ശൂന്യവേളയുടെ തുടക്കത്തിൽ ഫറൂഖ് അബ്ദുള്ളയുടെ പ്രശ്നം ഉന്നയിക്കാൻ അധീർ രഞജ്നും ടി.ആർ. ബാലുവും അടക്കമുള്ളവരെ സ്പീക്കർ അനുവദിച്ചു. മദ്രാസ് ഐഐടിയിലെ മലയാളി ഫാത്തിമ ലത്തീഫ് ജീവനൊടുക്കേണ്ടി വന്നതിനെക്കുറിച്ച് എൻ.കെ. പ്രേമചന്ദ്രൻ നന്നായി അവതരിപ്പിച്ചു. കനിമൊഴിയും ഇക്കാര്യത്തിൽ രൂക്ഷമായാണു പ്രതികരിച്ചത്്. മറ്റു കേരള, തമിഴനാട് എംപിമാരും ഫാത്തിമയ്ക്കു നീതി തേടി ശക്തമായ പിന്തുണ നൽകി. ഈ സമയത്ത് കോണ്‍ഗ്രസിലെ പലരും സഭ വിട്ടു പുറത്തുപോയതു ഖേദകരമായെന്നു പ്രേമചന്ദ്രൻ പറഞ്ഞു. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ വലിയ സമ്മേളനത്തിനായി കൊച്ചിയിലായിരുന്നതിനാൽ ചാർട്ടേഡ് അക്കൗണ്ടന്റുകൂടിയായ തോമസ് ചാഴികാടൻ ഇന്നലെ എത്തിയിരുന്നില്ല.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.