ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങളും ദേശവിരുദ്ധ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി പുതിയ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ജനുവരി 15നകം പുതിയ നിയമങ്ങൾ തയാറാക്കുമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിലൂടെ ഉറപ്പ് നൽകി. ഇതംഗീകരിച്ച ജസ്റ്റീസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച്, സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ജനുവരി അവസാന വാരത്തേക്കു മാറ്റി. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റാനും ഉത്തരവിട്ടു.
രാജ്യസുരക്ഷയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും ഭീഷണിയാകുന്നവ ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് അതു നിയന്ത്രിക്കാൻ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നത്. സാങ്കേതികരംഗത്ത് ഉണ്ടായിരിക്കുന്ന മുന്നേറ്റം സാന്പത്തിക, സാമൂഹിക മേഖലയിൽ വൻ പുരോഗതിയാണ് ഉണ്ടാക്കിയിരിക്കുന്നതെങ്കിലും വിദ്വേഷ പരാമർശങ്ങൾ, വ്യാജവാർത്തകൾ, നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ എന്നിവ ഇന്റർനെറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കുന്നെന്നും അത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അതിനാൽ തീവ്രവാദികൾക്കും ക്രിമിനലുകൾക്കും സാമൂഹിക മാധ്യമങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാനാവില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വിശദമാക്കി. തീവ്രവാദം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനു സാമൂഹിക മാധ്യമങ്ങളിൽ ഇടപെടാൻ സർക്കാരിനാവണം. ആരുടെയും സ്വകാര്യതയിലേക്കു കടന്നുകയറാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ, രാജ്യസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനുമാവില്ലെന്നും എജി വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ പക്കലുള്ള വ്യക്തികളുടെ മെസേജുകളും കണ്ടന്റുകളും സർക്കാരിനു ഡീക്രിപ്റ്റ് ചെയ്യാൻ അനുവദിക്കാവില്ലെന്ന ഫേസ്ബുക്കിന്റെയും വാട്സ് ആപ്പിന്റെയും വാദങ്ങളെയും എജി എതിർത്തു. ഡീക്രിപ്റ്റുമായി ബന്ധപ്പെട്ട് ഐടി ആക്റ്റിലെ 69-ാം വകുപ്പിലും മറ്റ് വകുപ്പുകളിലുമായുള്ള വ്യവസ്ഥകളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എന്നാൽ, ഫേസ്ബുക്കും വാട്സ് ആപ്പും പറയുന്നത് ഡീക്രിപ്റ്റ് ചെയ്ത് വിവരങ്ങൾ നൽകാനാവില്ലെന്നും സർക്കാരിനു കീ നൽകാനാവില്ലെന്നുമാണ്. ഇന്ത്യയിലെത്തിയതിനുശേഷം വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്യാനാവില്ലെന്നു ഫേസ്ബുക്കിനും വാട്സ് ആപ്പിനും പറയാനാവില്ലെന്നും എജി വാദിച്ചു. ഇതിനു വീട്ടുടമസ്ഥനിൽനിന്ന് സർക്കാർ താക്കോൽ ആവശ്യപ്പെട്ടു, എന്നാൽ തങ്ങളുടെ പക്കൽ താക്കോൽ ഇല്ലെന്നാണ് ഉടമ പറയുന്നതെന്നാണ് രണ്ടംഗ ബെഞ്ച് ഇതിനു മറുപടി നൽകിയത്.
മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ ഫേസ്ബുക്കാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്. എന്നാൽ, ഇതിനെ തമിഴ്നാട് സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ എതിർത്തിരുന്നു. എന്നാൽ, ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും അത് പരമോന്നത കോടതി കേൾക്കണമെന്നും ഫേസ്ബുക്ക് വാദിച്ചു. ഇതേത്തുടർന്നാണ് വിഷയത്തിൽ ഹൈക്കോടതികളിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിലേക്കു മാറ്റാൻ ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.