സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറിയായി ഷെവ. വി.സി. സെബാസ്റ്റ്യൻ തുടരും
Sunday, October 13, 2019 12:52 AM IST
ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറിയായി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ തുടരും. ഒൗദ്യോഗിക കാലാവധി ഒക്ടോബർ 14ന് അവസാനിക്കാനിരിക്കെ ബംഗളൂരുവിൽ ചേർന്ന സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് 2022 ഒക്ടോബർ 14 വരെ മൂന്നുവർഷത്തേക്കു നിയമനം അംഗീകരിച്ചത്.
സഭാപരവും ആനുകാലികവുമായി ഇന്ത്യയിലെ ക്രൈസ്തവ സഭ നേരിടുന്ന വിവിധ പ്രശ്നങ്ങളിലും ന്യൂനപക്ഷം, ദളിത്, കാർഷികമേഖലയിലെ പ്രതിസന്ധികൾ എന്നീ വിഷയങ്ങളിലും ദേശീയതലത്തിൽ ലെയ്റ്റി കൗണ്‍സിൽ നടത്തുന്ന ഇടപെടലുകളെ സിബിസിഐ അഭിനന്ദിച്ചു.
ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) ദേശീയ സെക്രട്ടറി ജനറലും, സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സംസ്ഥാന ചെയർമാനുമാണ് വി.സി. സെബാസ്റ്റ്യൻ. ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗണ്‍സിൽ ജനറൽ സെക്രട്ടറി, ലെയ്റ്റി വോയ്സ് ചീഫ് എഡിറ്റർ, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും ഡയറക്ടർ ബോർഡംഗം, മാനേജ്മെന്റ് കണ്‍സൾട്ടന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയുമാണ്.
ഇന്ത്യയിലെ 174 രൂപതകളിലായുള്ള ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽപ്പെട്ട കത്തോലിക്കാ വിശ്വാസിസമൂഹത്തെ സഭയുടെ മുഖ്യധാരയിൽ കോർത്തിണക്കി ശക്തിപ്പെടുത്താനുള്ള ഉപദേശകസമിതിയാണ് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ. കത്തോലിക്കാസഭയിലെ വിവിധ അല്മായ പ്രസ്ഥാനങ്ങൾ വിശ്വാസിക്കൂട്ടായ്മകൾ, അല്മായ മുന്നേറ്റങ്ങൾ എന്നിവയുടെ ഇടവക മുതൽ ദേശീയതലം വരെ ഏകീകരിച്ചുള്ള പ്രവർത്തനങ്ങളും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക തലങ്ങളിൽ സാക്ഷ്യങ്ങളും പങ്കാളികളുമാക്കി അൽമായ സമൂഹത്തെ വാർത്തെടുക്കാനുതകുന്ന കർമപരിപാടികൾക്കു രൂപം നൽകുകയെന്നതും ലെയ്റ്റി കൗണ്‍സിൽ ലക്ഷ്യംവയ്ക്കുന്നു.