ന്യൂഡൽഹി: അഞ്ചു വർഷക്കാലത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ(എഫ്സിഐ)യുടെ കടബാധ്യത മൂന്നു മ ടങ്ങായി വർധിച്ചു. രാജ്യത്തു ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ട കോർപറേഷന്റെ കടം ഇക്കാലയളവിൽ 190 ശതമാനമാണ് കൂടിയത്.
മറ്റു വരുമാന സ്രോതസുകൾ ഒന്നുമില്ലാത്ത എഫ്സിഐ പൂർണമായും കേന്ദ്രസഹായത്തോടെയാണു പ്രവർത്തിക്കുന്നത്. മോദി സർക്കാർ അധികാരത്തിൽ വന്ന 2014ൽ 91,409 കോടി രൂപയായിരുന്നു കടബാധ്യത. അഞ്ചു വർഷത്തിന് ശേഷം 2019 മാർച്ച് ആയപ്പോൾ അത് 2.65 ലക്ഷം കോടി രൂപയായി.
2016-2017 കാലത്താണ് എഫ്സിഐയുടെ കടബാധ്യത കുത്തനെ വർധിച്ചുതുടങ്ങിയത്. നേരത്തെ എഫ്സിഐക്കുള്ള ഭക്ഷ്യ സബ്സിഡി മുഴുവനായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയിരുന്നു.
എന്നാൽ, വർഷങ്ങളായി സർക്കാർ ഈ തുക പൂർണമായി നൽകുന്നില്ല. ഇതോടെയാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ കടത്തിൽ മുങ്ങിയത്. 2016-2017 കാലത്ത് എഫ്സിഐ ദേശീയ ചെറുകിട സന്പാദ്യ ഫണ്ടിൽ (എൻഎസ്എസ്എഫ്) നിന്നു തുടർച്ചയായി വായ്പകളെടുത്തു. കേന്ദ്രസർക്കാർ നൽകിയിരുന്ന ഭക്ഷ്യ സബ്സിഡി കൂടി ഇല്ലാതായതോടെ പ്രതിസന്ധി രൂക്ഷമായി. 2019 മാർച്ച് 31 വരെ എസ്എസ്എസ്എഫിൽനിന്നു മാത്രം എഫ്സിഐ കടമെടുത്തത് 1.91 ലക്ഷം കോടി രൂപയാണ്.
കേന്ദ്രം ഇതുവരെ എഫ്സിഐക്കു നൽകാനുള്ള സബ്സിഡി കുടിശിക 1,74,000 കോടി രൂപയാണ്. 2019-2020 സാന്പത്തിക വർഷത്തിൽ തന്നെ ഫുഡ് കോർപറേഷന് ആവശ്യമായ സബ്സിഡി 1,86,000 കോടി രൂപയാണ്. ഇതിൽ 46,000 കോടി രൂപ വായ്പ തിരിച്ചടവിനുള്ളതും കൂടിയാണ്. എന്നാൽ, ഇതിനായി വകയിരുത്തിയിരിക്കുന്നത് 1,51,000 കോടി രൂപ മാത്രം. ആവശ്യമുള്ളതിലും 35,000 കോടി രൂപയുടെ കുറവ്. 2016-2017 വർഷത്തിൽ എഫ്സിഐക്ക് ആവശ്യമായ സബ്സിഡി തുക 1,10,000 കോടി രൂപയായിരുന്നു. എന്നാൽ, സർക്കാർ നൽകിയത് 78,000 കോടി രൂപ. തികയാത്ത തുകയായ 32,000 കോടി രൂപ എഫ്സിഐ ആ വർഷം എൻഎസ്എസ്എഫിൽനിന്നു വായ്പയെടുത്തു.
2017-2018 വർഷത്തിൽ 1,17,000 കോടി രൂപ ആവശ്യമുള്ളിടത്ത് സർക്കാർ നൽകിയത് 62,000 കോടി രൂപ. ആ വർഷവും എൻഎസ്എസ്എഫിൽനിന്ന് 55,000 കോടി രൂപ വായ്പ എടുത്തു. ആ വർഷം എൻഎസ്എസ്എഫിലെ വായ്പ തുക 1,21,000 കോടി രൂപയായി. അടുത്ത സാന്പത്തികവർഷംകൂടി പൂർത്തിയായതോടെ ഇപ്പോൾ ഈ കടബാധ്യത 1,91,000 കോടി രൂപയിലെത്തി. ഈ വായ്പകൾക്കു പുറമേ ബോണ്ടുകൾ വഴിയും ബാങ്കുകളിൽനിന്നും ഹ്രസ്വകാല വായ്പകൾ വഴിയും എഫ്സിഐ കടമെടുത്തിട്ടുണ്ട്. കടബാധ്യതയെക്കുറിച്ച് എഫ്സിഐ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
1965ൽ ഭക്ഷ്യധാന്യ സംഭരണത്തിനും വിതരണത്തിനുമായി രൂപീകരിച്ചതാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ. മിനിമം താങ്ങുവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ സംഭരിച്ച് പൊതുവിതരണ സംവിധാനങ്ങളിലൂടെ വിറ്റഴിക്കുന്നത് എഫ്സിഐയിലൂടെയാണ്. ഒരു ദശാബ്ദത്തിലേറെയായി ഭക്ഷ്യ സബ്സിഡി കേന്ദ്രത്തിൽനിന്നു ലഭിക്കാത്തതു മൂലമാണ് എഫ്സിഐ കടം വാങ്ങേണ്ടിവന്നതെന്ന് മുൻ കാർഷിക സെക്രട്ടറിയും ഇന്ത്യ കൗണ്‍സിൽ ഫോർ റിസർച്ച് ഓണ്‍ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിൽ വിസിറ്റിംഗ് സീനിയർ ഫെലോ ആയ സിറാഡ് ഹുസൈൻ ചൂണ്ടിക്കാട്ടി.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.