തേജസിൽ പറന്ന ആദ്യ പ്രതിരോധമന്ത്രിയായി രാജ്നാഥ് സിംഗ്
Friday, September 20, 2019 12:55 AM IST
ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം തേജസിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറന്നു. ബംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനത്തിൽ കയറിയ രാജ്നാഥ് സിംഗ് ഇതോടെ, തേജസിൽ പറക്കുന്ന ആദ്യ പ്രതിരോധമന്ത്രിയായി. മുപ്പത് മിനിറ്റ് നീണ്ട പറക്കിൽ സുഗമവും ആശ്വാസപ്രദവുമായിരുന്നു.
ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണിതെന്നു രാജ്നാഥ് സിംഗ് പറഞ്ഞു. ജി സ്യൂട്ട് ഹെൽമറ്റും ഏവിയേറ്റർ ഗ്യാസും ധരിച്ച് യുദ്ധവിമാനത്തിലെ പൈലറ്റിനെപ്പോലെയാണ് രാജ്നാഥ് സിംഗ് വിമാനത്തിൽ കയറിയത്. തദ്ദേശീയമായ യുദ്ധവിമാനം നിർമിക്കുന്നതിൽ വിജയിച്ച എച്ച്എഎൽ, ഡിആർഡിഎ എന്നിവ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. കഴിഞ്ഞദിവസം തേജസ് വിമാനം വിമാനവാഹിനിക്കപ്പലിൽ അറസ്റ്റ് ലാൻഡിംഗ് നടത്തിയിരുന്നു.
രണ്ടു മിനിറ്റ് നേരം വിമാനത്തിന്റെ നിയന്ത്രണം രാജ്നാഥ് സിംഗിനായിരുന്നെന്നും അധികൃതർ അറിയിച്ചു. ആ രണ്ട് മിനിറ്റ് അനുസ്മരണീയമാണെന്ന് രാജ്നാഥ് സിംഗ് പിന്നീട് പറഞ്ഞു. നാഷണൽ ഫ്ളൈറ്റ് ടെസ്റ്റിംഗ് സെന്റർ, എഡിഎ ബംഗളൂരു പ്രോജക്ട് ഡയറക്ടർ എയർ വൈസ് മാർഷൽ എൻ. തിവാരിയാണ് രാജ്നാഥ് സിംഗിനൊപ്പം വിമാനം പറത്തിയത്.