ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്ലിക്കു രാജ്യത്തിന്റെ അന്ത്യാഞ്ജലി. പൂർണ ഒൗദ്യോഗിക ബഹുമതികളോടെ യമുനാ തീരത്തെ നിഗംബോധ്ഘട്ട് ശ്മശാനത്തിൽ ജയ്റ്റ്ലിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ കൈലാഷ് നഗറിലുള്ള വസതിയിലും പിന്നീട് ബിജെപി ആസ്ഥാനത്തും പൊതുദർശനത്തിനു വച്ചതിനു ശേഷമാണ് സംസ്കാരം നടത്തിയത്.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പ്രകാശ് ജാവഡേക്കർ, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാൽ വോറ ജ്യോതിരാദിത്യ സിന്ധ്യ, കപിൽ സിബൽ, ബിജെപി നേതാക്കളായ ജെ.പി. നഡ്ഡ, എൽ.കെ. അഡ്വാനി, ബി.എസ്. യെദിയൂരപ്പ, ദേവേന്ദ്ര ഫഡ്നാവിസ്, എൻസിപി നേതാവ് ശരത് പവാർ, പ്രഫുൽ പട്ടേൽ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിലേക്കു പോയതിനാൽ അദ്ദേഹത്തിനു വേണ്ടി രാജ്നാഥ് സിംഗാണ് അന്ത്യോപചാരം അർപ്പിച്ചത്.
ശ്വാസകോശ രോഗങ്ങളെ തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്ലി ശനിയാഴ്ചയാണ് അന്തരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവർ ജയ്റ്റ്ലിയുടെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.