ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തത്തെ കുറിച്ചു പഠിക്കാൻ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള കേന്ദ്ര സംഘം ഉടൻ സന്ദർശനം നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കൂടിയ ഉന്നതാധികാര സമിതി യോഗത്തിലാണ് ഈ തീരുമാനം.
2018-19 കാലയളവിൽ ഉണ്ടായ ഫാനി ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തത്തിൽ വലിയ നാശനഷ്ടം സംഭവിച്ച ഒഡീഷ, കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കായി 4432.10 കോടി രൂപയുടെ അധിക കേന്ദ്ര സഹായം അനുവദിക്കാനും യോഗത്തിൽ തീരുമാനിച്ചു.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, നീതി ആയോഗ് പ്രതിനിധികൾ എന്നിവരാണ് ഇന്നലെ നടന്ന ഉന്നതാധികാര യോഗത്തിൽ പങ്കെടുത്തത്. പ്രളയം മൂലം വിവിധ സംസ്ഥാനങ്ങളിലുള്ള ദുരിതം ആദ്യഘട്ടത്തിൽ തന്നെ വിലയിരുത്തുന്നതിനാണ് കേന്ദ്ര സംഘം സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്നത്. നേരത്തെ ദുരിതത്തിലായ സംസ്ഥാനങ്ങൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയിരുന്നത്. ഈ രീതി മാറ്റാൻ തീരുമാനിച്ച ഉന്നതാധികാര സമിതി യോഗം, സംസ്ഥാനങ്ങൾ നൽകുന്ന നാശനഷ്ടങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ദുരിത സ്ഥലങ്ങൾ സന്ദർശിച്ച് നഷ്ടത്തിന്റെ വ്യാപ്തി പരിശോധന നടത്താനും നിർദേശിച്ചു. രണ്ട് തവണ കേന്ദ്രസംഘം നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാവും സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരവും ധനസഹായവും കേന്ദ്രം അനുവദിക്കുക.
കേരളം കൂടാതെ, ആസാം, മേഘാലയ, ത്രിപുര, ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര സംഘം ആദ്യഘട്ടത്തിൽ സന്ദർശനം നടത്തും.
കേന്ദ്ര സംഘം സന്ദർശനം നടത്താനുള്ള തീരുമാനത്തിനൊപ്പം പ്രകൃതി ദുരന്തം നേരിടുന്നതിനായി 24 സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു 6104 കോടി രൂപ വിതരണം ചെയ്തതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം, കേരളത്തിൽ അടക്കം പ്രളയം ദുരന്തമുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിൽ അടിയന്തര ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ച് യോഗത്തിൽ ചർച്ചയുണ്ടായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.