ന്യൂഡൽഹി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ഇതിനു മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കർഷക ദുരിതങ്ങൾ, തൊഴിലില്ലായ്മ, വരൾച്ച തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച ചെയ്യ ണമെന്ന് പ്രതിപക്ഷം. എല്ലാ പാർട്ടിയുടെയും അധ്യക്ഷന്മാരെ 19ന് നടക്കുന്ന ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ചർച്ചയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു.
അതിനു പുറമേ 2022ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം, ഈ വർഷം മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷം എന്നീ വിഷയങ്ങളും 19ലെ യോഗത്തിൽ ചർച്ച ചെയ്യുമെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ജൂണ്‍ 20ന് എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ടെ ന്നും ജോഷി പറഞ്ഞു.
ജനോപകാരപ്രദമായ ഒരു ബില്ലും പാസാക്കുന്നതിന് തങ്ങൾ എതിരുനിൽക്കില്ലെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് സർവക്ഷിയോഗത്തിനുശേഷം പറഞ്ഞു. അതോടൊപ്പംതന്നെ കാർഷിക മേഖലയിലെ ദുരിതങ്ങൾ, തൊഴിലില്ലായ്മ, വരൾച്ച തുടങ്ങിയ വിഷയങ്ങൾകൂടി പാർലമെന്റിൽ ചർച്ച ചെയ്യണം. രാഷ്ട്രപതി ഭരണം നടക്കുന്ന ജമ്മു കാഷ്മീരിൽ ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തണം. എന്നാൽ, ഗവർണർമാരിലൂടെ സംസ്ഥാനങ്ങൾ ഭരിക്കാമെന്നാണ് കേന്ദ്രം കണക്കു കൂട്ടുന്നതെന്നും ഗുലാം നബി ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, അധീർ രഞ്ജൻ ചൗധരി എന്നിവരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. വനിതാ സംവരണ ബിൽ അടിയന്തരമായി പാസാക്കണമെന്ന് തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ആവശ്യപ്പെട്ടു.
ലോക്സഭയിൽ നിരവധി പുതുമുഖങ്ങൾ എത്തിയിട്ടുണ്ട്. അവരിൽ നിന്നു പുതു ചിന്തകൾ ഉയരണമെന്നാണ് യോഗത്തിൽ മോദി പറഞ്ഞത്. ജനപ്രതിനിധികൾ എന്ന നിലയിൽ എംപിമാർ ജനാഭിലാഷത്തിനൊത്ത് പ്രവർത്തിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. പതിനാറാം ലോക്സഭയുടെ അവസാന രണ്ടുവർഷം എത്ര സമയം പാഴാക്കിക്കളഞ്ഞു എന്നത് സംബന്ധിച്ചും പരിശോധിക്കണമെന്നും മോദി പറഞ്ഞതായി പ്രഹ്ളാദ് ജോഷി പറഞ്ഞു.
പാർലമെന്റിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തോടും മറ്റു പാർട്ടികളോടും സർക്കാർ സഹകരണം ആവശ്യപ്പെട്ടു. 19ന് നടക്കുന്ന യോഗത്തിലേക്കു ലോക്സഭയിലോ രാജ്യസഭയിലോ ഒരു എംപി എങ്കിലും ഉള്ള പാർട്ടിയുടെ തലവന്മാരെയാണു മോദി ക്ഷണിച്ചിരിക്കുന്നത്.
20 നടക്കുന്ന സംയുക്ത സഭകളിലെ എംപിമാരുടെ യോഗത്തിനുശേഷം അത്താഴിവിരുന്നും ഉണ്ടാകും. ഈ രണ്ടു യോഗങ്ങളും എംപിമാർക്കിടയിൽ കൂട്ടായ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനു വേണ്ടിയാണെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, അധീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ്, തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയൻ, നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂക്ക് അബ്ദുള്ള, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.