ന്യൂഡൽഹി: കേരളത്തിൽ കാലു കുത്താനായില്ലെങ്കിലും പോരാടിയ മിക്ക സംസ്ഥാനങ്ങളിലും നൂറിൽ നൂറും നേടി ബിജെപിയുടെ തേരോട്ടം. ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മറ്റൊരു പാർട്ടിയെയും കളം തൊടീക്കാതെ വിജയം തൂത്തുവാരിയത്. ഇതു കൂടാതെ ഹരിയാന, ബിഹാർ, കർണാടക, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വലിയ ചോർച്ചയില്ലാതെ ബിജെപി മേൽക്കൈ നേടി.
ഡൽഹിയിൽ ഏഴ് മണ്ഡലങ്ങളുള്ളതിൽ ഏഴും സ്വന്തമാക്കിയാണ് ബിജെപി ആം ആദ്മി പാർട്ടിക്കും കോണ്ഗ്രസിനും കനത്ത തിരിച്ചടി നൽകിയിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പിലും ബിജെപി ഡൽഹിയിൽ ഏഴ് സീറ്റും സ്വന്തമാക്കിയിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും 26 മണ്ഡലങ്ങൾ വീതമുള്ളതിൽ മുഴുവൻ സീറ്റുകളിലും ബിജെപിയാണ് മുന്നിലെത്തിയത്.
രാജസ്ഥാനിൽ ഹാനുമാൻ ബേനിവാളിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയലോക് താന്ത്രിക് പാർട്ടി സ്ഥാനാർഥിയാണ് നാഗൗറിൽ മുന്നിലെങ്കിലും ഈ പാർട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. രാജസ്ഥാനിൽ 2014ലെ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടിയിരുന്നെങ്കിൽ ഗുജറാത്തിൽ കഴിഞ്ഞ തവണ കോണ്ഗ്രസ് 11 സീറ്റുകളിൽ വിജയിച്ചിരുന്നതാണ്.
ഹിമാചൽ പ്രദേശിൽ നാലിൽ നാലും സ്വന്തമാക്കിയാണ് ബിജെപി നൂറും നൂറും സ്വന്തമാക്കിയത്. 2014ലെ തെരഞ്ഞെടുപ്പിലും ബിജെപി നാലു സീറ്റുകളും സ്വന്തമാക്കിയിരുന്നു. അതേസമയം, ഹരിയാനയിൽ പത്തിൽ ഒൻപത് സീറ്റിലും ബിജെപി മേൽക്കൈ നേടിയെന്നാണ് ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 2014ലെ തെരഞ്ഞെടുപ്പിലും ബിജെപി ഒൻപത് സീറ്റുകൾ സ്വന്തമാക്കിയിരുന്നു. കർണാടകയിൽ 28 സീറ്റുകളിൽ 26ലും ബിജെപിയാണ് മുന്നിൽ. ബിഹാറിൽ ബിജെപിയും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും 40 സീറ്റുകളിൽ 38 സീറ്റുകളിലും വ്യക്തമായ മേധാവിത്വം നേടിക്കഴിഞ്ഞു.
2014ൽ ബിജെപി ഉണ്ടാക്കിയ വലിയ മേധാവിത്വം തകർത്തെറിഞ്ഞ് കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഭരണം തിരിച്ചുപിടിച്ചിരുന്നു. ഈ വിജയം കൂടി തകർത്തെറിഞ്ഞാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തേരോട്ടമുണ്ടായിരിക്കുന്നത്. മധ്യപ്രദേശിൽ 29 സീറ്റുകളുള്ളതിൽ 27 സീറ്റുകളിലും മുന്നിലാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപി മധ്യപ്രദേശിൽ 27 സീറ്റുകൾ നേടിയിരുന്നു.
അരുണാചൽ പ്രദേശ്, ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും സഖ്യകക്ഷികളും തൂത്തുവാരിയപ്പോൾ ആസാമിൽ 14ൽ ഒൻപത് സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ച് ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ വലിയ മുന്നേറ്റമാണ് ബിജെപി നേടിയത്.
ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.