കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഡൽഹിയിൽ പൂർത്തിയായതിന് തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ നടത്തിയ പ്രത്യേക അഭിമുഖം.
• യുഡിഎഫ് സ്ഥാനാർഥി നിർണയം തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടോ?
= കേരളത്തിൽ ഇരുപതിൽ 20 സീറ്റുകളും ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണു യുഡിഎഫും കോണ്‍ഗ്രസും പ്രവർത്തിക്കുന്നത്. ഇക്കാര്യം ഈ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നു.
• വടകരയിൽ കെ. മുരളീധരൻ സ്ഥാനാർഥിയായത് യുഡിഎഫിന്റെ പ്രതീക്ഷകൾ കൂട്ടുന്നുണ്ടോ.
= വടകരയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയാണ് മുരളീധരൻ. അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമാണ്. മലബാറിൽ മാത്രമല്ല, മറ്റു മണ്ഡലങ്ങളിലെല്ലാം യുഡിഎഫിന്റെ വിജയത്തിന് സഹായകമാകുകയും ചെയ്യും.
• സ്ഥാനാർഥി നിർണയത്തിലെ പ്രതിസന്ധികൾ പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ചോ.
= സ്ഥാനാർഥി നിർണയം വളരെ അവധാനതയോടെയാണു ചെയ്തത്. ഓരോ നിയോജകമണ്ഡലത്തിലും ഏറ്റവും മികച്ച സ്ഥാനാർഥിയെ കണ്ടെത്താനായെന്നു ഉറച്ച വിശ്വാസമുണ്ട്.
• കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും അഭിപ്രായ വ്യത്യാസങ്ങൾ തെരഞ്ഞെടുപ്പിൽ ബാധിക്കില്ലേ.
= ഒരിക്കലുമില്ലാത്ത വിധത്തിലുള്ള ഐക്യമാണ് ഇപ്പോൾ യുഡിഎഫിലും കോണ്‍ഗ്രസിലുമുള്ളത്. ഘടകകക്ഷികളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധവും വളരെ മെച്ചപ്പെട്ടു. ബന്ധം നന്നായി മുന്നോട്ടുകൊണ്ടുപോകാൻ ജാഗ്രതയോടുകൂടിയുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യും. കോണ്‍ഗ്രസിലും എല്ലാക്കാര്യങ്ങളും കൂടിയാലോചനകളിലൂടെ, ജനാധിപത്യപരമായാണു തീരുമാനങ്ങളെടുത്തത്. എല്ലാ നേതാക്കളും തമ്മിൽ വളരെ നല്ല ഐക്യമാണു നിലനിൽക്കുന്നത്.
• കോണ്‍ഗ്രസിൽ വീണ്ടും ഗ്രൂപ്പുകൾ ശക്തി പ്രാപിക്കുന്നതായും സ്ഥാനാർഥി നിർണയം ഗ്രൂപ്പുകളുടെ വീതംവയ്പ്പായി മാറുകയും ചെയ്തുവെന്ന് ആരോപണം ഉണ്ടല്ലോ.
= കോണ്‍ഗ്രസിൽ എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്താണു കാര്യങ്ങൾ തീരുമാനിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഞങ്ങളെല്ലാം ഗുരുസ്ഥാനീയനായി കാണുന്ന എ.കെ. ആന്റണി എന്നിവരെയെല്ലാം പൂർണവിശ്വാസത്തിലെടുക്കാനായിട്ടുണ്ട്. മറ്റു നേതാക്കളുമായും കൂടിയാലോചനകൾ നടത്തി. വലിയ അളവോളം വിജയിക്കുകയും ചെയ്തു. അച്ചടക്കത്തോടും ഐക്യത്തോടും കൂടി എണ്ണയിട്ട യന്ത്രം പോലെ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കും. സമന്വയത്തിന്റെ വസന്തം ആണ് എന്റെ പ്രഖ്യാപിത ലക്ഷ്യം. യുഡിഎഫിനു വലിയ വിജയം ഉറപ്പാണ്.
• സിറ്റിംഗ് എംപിമാരിൽ മുതിർന്ന നേതാവ് പ്രഫ. കെ.വി തോമസിനെ മാത്രം ഒഴിവാക്കിയ രീതി ശരിയാണെന്ന് തോന്നുന്നുണ്ടോ. എന്താകും അദ്ദേഹത്തിന്റെ ഭാവി?
= കെ.വി തോമസ് എക്കാലത്തും കോണ്‍ഗ്രസിന് വളരെ വേണ്ടപ്പെട്ട മുതിർന്ന നേതാവാണ്. വീണ്ടും മത്സരിച്ചിരുന്നെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിലാണ് എറണാകുളത്തെ സീറ്റിൽ സ്ഥാനാർഥി മാറ്റം ഉണ്ടായത്. എന്നാൽ, അക്കാര്യം അദ്ദേഹത്തെ വേണ്ട സമയത്ത് ധരിപ്പിച്ചില്ല എന്നത് ഒരു വീഴ്ച തന്നെയായിരുന്നു. അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ പദവി വൈകാതെ നൽകും. തോമസിന്റെ സേവനങ്ങൾ പാർട്ടിക്ക് വിലപ്പെട്ടതാണ്.
• ദേശീയ തലത്തിൽ ഏതൊക്കെ വിഷയങ്ങളാകും കേരളത്തെ കൂടുതൽ ബാധിക്കുക.
= കാർഷിക പ്രതിസന്ധി രാജ്യത്താകെ വലിയ പ്രശ്നമാണ്. ഇപ്പോഴത്തെ കേന്ദ്രസർക്കാർ കർഷകരുടെ നട്ടെല്ലൊടിക്കുന്ന നടപടികളാണു തുടർച്ചയായി സ്വീകരിച്ചത്. നോട്ട് അസാധുവാക്കൽ, ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ചകൾ, റഫാൽ അഴിമതി, ആൾക്കൂട്ട കൊലപാതകങ്ങൾ തുടങ്ങി കേരളത്തെയും ദോഷകരമായി ബാധിച്ച പ്രശ്നങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും.
• കാർഷിക മേഖലയുടെ തളർച്ചയ്ക്ക്, പ്രത്യേകിച്ചു റബർ പോലെയുള്ളവയുടെ വിലത്തകർച്ചയ്ക്കു യുപിഎ സർക്കാരിന്റെ നടപടികളും ഹാനികരമായില്ലേ.
= കാർഷിക മേഖലയെ സഹായിക്കുന്നതിൽ ആത്മാർഥമായ ശ്രമങ്ങൾ എക്കാലത്തും കോണ്‍ഗ്രസ് സ്വീകരിക്കാറുണ്ട്. എല്ലാ നാണ്യവിളകളും വിലയിടിവ് നേരിടുന്നുണ്ട്. അപ്പോഴൊക്കെ കോണ്‍ഗ്രസ് സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. റബർ, കുരുമുളക്, ഏലം, ഇഞ്ചി, കാപ്പി തുടങ്ങിയവയുടെ വിലയിടിവിനെ നേരിടാൻ നാഫെഡിന്റെ ഇടപെടലുണ്ടായി. ചിലപ്പോൾ പൊതുവിപണിയിലും ഇടപെട്ടു.
യുപിഎ സർക്കാരിന്റെ കാലത്താണ് 72,000 കോടിയിലേറെ രൂപയുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളിയത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതു പോലെ കർഷകരുടെ കടങ്ങൾ കോണ്‍ഗ്രസ് അധികാരത്തിലേറിയ ഉടനെ എഴുതിത്തള്ളാൻ നടപടിയെടുക്കുകയും ചെയ്തു. പറഞ്ഞ വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കുന്നയാളാണു രാഹുൽ ഗാന്ധിയെന്നു തെളിഞ്ഞു.
നരേന്ദ്ര മോദി അധികാരത്തിലേറും മുന്‍പ് കൃഷിക്കാർക്കു വലിയ വാഗ്ദാനങ്ങളാണു നൽകിയത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു പറഞ്ഞു. പക്ഷേ കർഷകർ വഞ്ചിക്കപ്പെട്ടു. കർഷകരുടെ ഒരു പ്രശ്നവും പരിഹരിച്ചില്ല. കാർഷിക കടാശ്വാസവും നൽകിയില്ല. ഏറ്റവുമധികം കർഷക ആത്മഹത്യകൾ മോദി സർക്കാരിന്റെ കീഴിലാണു നടന്നത്. ലക്ഷക്കണക്കിനു കൃഷിക്കാരാണു സമരവുമായി തെരുവീഥികളിലിറങ്ങേണ്ടി വന്നത്. വൻകിട മുതലാളിമാർക്കു മാത്രമാണു മോദി സർക്കാരിനെ കൊണ്ടു നേട്ടമുണ്ടായത്.
• കേരളത്തിലേക്കു വന്നാൽ കോണ്‍ഗ്രസ് ഉയർത്തുന്ന പ്രധാന വിഷയങ്ങൾ എന്തൊക്കെയാണ്.
= മഹാപ്രളയവും അതിനെ നേരിട്ട രീതികളും ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിഷേധാത്മകവും വിശ്വാസ വിരുദ്ധവുമായ നടപടികളും കാസർഗോഡ് പെരിയയിലെ യൂത്ത്് കോണ്‍ഗ്രസുകാരുടെ നിഷ്ഠുരമായ കൊലപാതകവും അടക്കം സംസ്ഥാന സർക്കാരിനെതിരേ ജനരോഷം വളരെ രൂക്ഷമാണ്. പ്രളയം പോലും മനുഷ്യനിർമിതമായ ദുരന്തമാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ അടക്കമുള്ളവരും നിരവധി ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയതാണ്. പ്രളയവും അതിനു ശേഷമുള്ള പുനർനിർമാണത്തിലെ വീഴ്ചകളുമെല്ലാം ചർച്ച ചെയ്യപ്പെടണം. ഇതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനാണ് ശബരിമല വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ.
• ശബരിമല പ്രശ്നത്തിലെ കോണ്‍ഗ്രസ് നിലപാടിൽ മാറ്റമുണ്ടായോ.
= ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങളിൽ മാറ്റമില്ല. വിശ്വാസികളോടൊപ്പമാണ് കോണ്‍ഗ്രസ്. കേവലം ഹിന്ദു സമുദായത്തിന്റെ മാത്രം പ്രശ്നമല്ലിത്. ക്രൈസ്തവരുടേതായാലും മറ്റേതെങ്കിലും സമുദായത്തിന്റെ കാര്യത്തിലായാലും ഞങ്ങൾ വിശ്വാസികളോടൊപ്പം തന്നെയാണ്. എല്ലാക്കാലത്തും കോണ്‍ഗ്രസിന്റെ നിലപാടാണത്്.
• കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിലെങ്കിലും പ്രചാരണം നടത്തുമോ.
= കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ആശങ്കപ്പെടുന്നതും കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചാണ്. ഏറ്റവുമൊടുവിൽ നടന്ന പെരിയയിലെ ഇരട്ടക്കൊലപാതകവും വലിയ ചർച്ചയാകും. കൊലപാതക രാഷ്ട്രീയം വേണമോ, കൊലപാതകങ്ങൾക്കു നേതൃത്വം കൊടുക്കുന്നവർ പാർലമെന്റിൽ പോകണമോ, അക്രമരാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കുന്നവരുടെ താവളമായി ലോക്സഭയും നിയമസഭയും മാറണമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാകും വോട്ടർമാർ നൽകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.