ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനുവരി 29ന് എറണാകുളം മറൈൻ ഡ്രൈവിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 24,970 ബൂത്ത് പ്രസിഡന്റുമാരും അത്രയും വനിതാ വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ അരലക്ഷത്തോളം പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സമ്മേളനത്തിൽ കെപിസിസി ഭാരവാഹികൾ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം തന്നെ പങ്കെടുക്കാം. കെപിസിസി പ്രസിഡന്റ് നടത്തുന്ന തെരഞ്ഞെടുപ്പു പ്രചാരണ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി 27ന് രാഹുൽ വീണ്ടും കേരളത്തിലെത്തും.
ഫെബ്രുവരി മൂന്നിന് കാസർകോട്ടു നിന്നാരംഭിക്കുന്ന കെപിസിസി അധ്യക്ഷന്റെ പ്രചാരണ യാത്ര മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കളും യുഡിഎഫ് നേതാക്കളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാനാണ് യാത്രയുടെ ചുമതല. ജില്ലകളിൽ പര്യടന പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി കാസർകോട് കെ.സി ജോസഫ് എംഎൽഎ, കണ്ണൂർ സണ്ണി ജോസഫ് എംഎൽഎ, വയനാട് എൻ സുബ്രഹ്മണ്യൻ, കോഴിക്കോട് ആര്യാടൻ മുഹമ്മദ്, മലപ്പുറത്ത് കെ.പി. കുഞ്ഞിക്കണ്ണൻ, പാലക്കാട് എ.പി. അനിൽ കുമാർ, തൃശൂർ ഇ.എം ആഗസ്തി, എറണാകുളത്ത് ജോസഫ് വാഴയ്ക്കൻ, ഇടുക്കിയിൽ വി.ജെ പൗലോസ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പത്തനംതിട്ടയിൽ പ്രഫ. പി.ജെ. കുര്യൻ, ആലപ്പുഴയിൽ കെ. ബാബു, കൊല്ലത്ത് പാലോട് രവി, തിരുവനന്തപുരത്ത് വി.എസ്.ശിവകുമാർ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.