ന്യൂഡൽഹി: പശ്ചിമഘട്ട മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ 3114.3 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ പരിസ്ഥിതിലോല മേഖലയിൽ (ഇഎസ്എ) നിന്നൊഴിവാക്കിയതിന്റെ ക്രൈഡിറ്റ് കൂടുതൽ ഉമ്മൻ ചാണ്ടി സർക്കാരിനും കേരള എംപിമാർക്കും. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രം തത്വത്തിൽ അംഗീകരിച്ച ഇഎസ്എ വിസ്തൃതിയായ 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വരുത്തിയ പുതിയ ഭേദഗതിയിൽ അതേപടി അംഗീകരിച്ചത്.
എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, എം.കെ. രാഘവൻ, പരേതനായ എം.ഐ. ഷാനവാസ്, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രഫ. കെ.വി. തോമസ്, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, ജോയി ഏബ്രഹാം തുടങ്ങിയവർ യുപിഎ ഭരണകാലത്ത് നിരന്തരം നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരം കൂടിയായി പുതിയ തീരുമാനം. എ.കെ. ആന്റണി, വയലാർ രവി അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയും കർഷകർക്കൊപ്പമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതിയുടെ ശിപാർശ അതേപടിയാണു 2014ലും ഇപ്പോഴും കേന്ദ്രസർക്കാർ അംഗീകരിച്ചത്.
കോണ്ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയാ ഗാന്ധിയോട് ആന്റോ ആന്റണി നടത്തിയ അഭ്യർഥനയെത്തുടർന്ന് കേരളത്തിന്റെ ആവശ്യം അംഗീകരിക്കണമെന്ന് അന്നത്തെ വനം-പരിസ്ഥിതി മന്ത്രിയോട് സോണിയ നേരിട്ടു നിർദേശിക്കുകയായിരുന്നു. പരിസ്ഥിതി കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയിലെ അംഗമെന്ന നിലയിലും കേരളത്തിലെ കർഷകരുടെ ന്യായമായ ആശങ്ക പരിഹരിക്കാൻ പലതവണ കർശനമായ ഇടപെടലുകൾ പിന്നീടും നടത്തിയതായി ആന്റോ ആന്റണി പറഞ്ഞു.
കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും എംപിമാരായ ജോയിസ് ജോർജ്, ആന്റോ ആന്റണി, ജോസ് കെ. മാണി, പ്രഫഷണൽ കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. മാത്യു കുഴൽനാടൻ അടക്കമുള്ളവർ കർഷകരുടെ അവകാശങ്ങൾക്കായി വനം- പരിസ്ഥിതി മന്ത്രാലയത്തിൽ തുടർച്ചയായി നടത്തിയ ചർച്ചകളും സമ്മർദവും ഫലം കാണുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള എംപിമാർ കക്ഷിഭേദമില്ലാതെ തുണച്ചതോടെ വലിയൊരു പോരാട്ടത്തിനു ഫലം കാണുകയായിരുന്നു.
കസ്തൂരിരംഗൻ സമിതിയുടെ ശിപാർശകൾ ദക്ഷിണേഷ്യൻ സംസ്ഥാനങ്ങളെയാകെ ബാധിക്കുന്നവ ആയിരുന്നെങ്കിലും കേരളം മാത്രമാണ് ഫലപ്രദമായി വിദദ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തി വനേതര മേഖലയെ ഇഎസ്എയിൽനിന്ന് വേർതിരിച്ച് റിപ്പോർട്ട് നൽകിയത്. ജനവാസ, കൃഷി, തോട്ടം മേഖലകളെ ഒഴിവാക്കി ശേഷിച്ച പ്രദേശം പൂർണമായി സംരക്ഷിക്കുകയാണു പ്രായോഗികവും അനിവാര്യവുമെന്ന കേരളത്തിന്റെ നിലപാടിന് കേന്ദ്രത്തിലെ യുപിഎ, എൻഡിഎ സർക്കാരുകൾ ഒരുപോലെ അംഗീകരിച്ചിരിക്കുകയാണ്.
മലയോര കർഷകരുടെ അവകാശങ്ങളുടെ അംഗീകാരമെന്നതിനോടൊപ്പം കപട പരിസ്ഥിതി വാദികൾ ഉയർത്തിയ കർഷകവിരുദ്ധ നിലപാടിനുള്ള തിരിച്ചടിയുമായി കേന്ദ്രത്തിന്റെ തീരുമാനം. നഗരങ്ങളിലെ പരിസ്ഥിതി പൂർണമായി തകർത്തവരോടൊപ്പം നിൽക്കുകയും യഥാർഥ പരിസ്ഥിതി സ്നേഹികളായ കർഷകരെ പ്രയാസത്തിലാക്കുകയും ചെയ്തവർക്കാണു തിരിച്ചടിയായതെന്ന് കർഷക സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.
കസ്തൂരിരംഗൻ സമിതി നിർദേശിച്ച 13,108 ചതുരശ്ര കിലോമീറ്റർ ഇഎസ്എ ആക്കണമെന്ന നിർദേശം പ്രായോഗികമല്ലെന്നതായിരുന്നു കേരളത്തിന്റെ പൊതുനിലപാട്. കോട്ടയം ജില്ലയിലെ തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, മേലുകാവ് വില്ലേജുകളെ പൂർണമായി കേരളത്തിന്റെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർദേശിച്ച മാറ്റത്തിനാണ് അംഗീകാരം കിട്ടിയത്. അന്തിമ വിജ്ഞാപനം വരുന്പോൾ പിണറായി വിജയൻ സർക്കാരിന്റെ നിർദേശങ്ങൾ കൂടി അംഗീകരിപ്പിക്കാനാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.