ന്യൂഡൽഹി: കേരളത്തിലെ 28 ഉം തമിഴ്നാട്ടിലെ 89 ഉം അണക്കെട്ടുകൾ ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 198 ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഡ്രിപ് പദ്ധതിക്ക് (ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്) 3,466 കോടിയുടെ പുതുക്കിയ പദ്ധതിച്ചെലവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സാന്പത്തികകാര്യ സമിതി (സിസിഇഎ) അംഗീകാരം നൽകി. 2020 ജൂണിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. പ്രളയത്തെത്തുടർന്ന് കേരളത്തിലെ അണക്കെട്ടുകൾ നിറഞ്ഞൊഴുകിയതും തുടർന്നുണ്ടായ കെടുതികളും കണക്കിലെടുത്താകും പദ്ധതി നടപ്പിലാക്കുക.
3,466 കോടിയിൽ 2,628 കോടി രൂപയും ലോകബാങ്കിന്റെ സഹായമാണ്. ഡ്രിപ് പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള കേരളത്തിലെയും തമിഴ്നാട്ടിലെയും ജലവിഭവ വകുപ്പുകൾ, വൈദ്യുതി ബോർഡുകൾ, കർണാടക, മധ്യപ്രദേശ്, ഒഡീഷ ജലവിഭവ വകുപ്പുകൾ, ഉത്തരാഖണ്ഡ് ജലവൈദ്യുതകന്പനി, ജാർഖണ്ഡിലെ ദാമോദർ വാലി കോർപറേഷൻ എന്നിവ 747 കോടിയും, കേന്ദ്ര ജല കമ്മീഷൻ 91 കോടി രൂപയുമാണ് ചെലവഴിക്കുക.
ലക്ഷക്കണക്കിനു ജനങ്ങൾക്കു വലിയ ആശങ്കയും ഭീഷണിയുമായ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പുനരുദ്ധാരണം,ശക്തിപ്പെടുത്തൽ എന്നിവ തമിഴ്നാടിനു കീഴിലുള്ള 69 ഡാമുകളിൽ ഉണ്ടെന്നാണു പദ്ധതിയുടെ കേന്ദ്ര ഓഫീസിന്റെ വിശദീകരണം. എന്നാൽ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യത്തിനു തടയിടാൻ ഈ പദ്ധതിയെ ഉപയോഗപ്പെടുത്താനാണു തമിഴ്നാടിന്റെ നീക്കമെന്ന് ആക്ഷേപമുണ്ട്.
കേരള ജലവിഭവ വകുപ്പിനു കീഴിലുള്ള 16 ഡാമുകൾക്ക് 360 കോടി രൂപയും കെഎസ്ഇബി നിയന്ത്രണത്തിലുള്ള 12 ഡാമുകൾക്ക് 154 കോടി രൂപയുമാണ് പുതിയ ചെലവ്. നേരത്തെ ഇത് യഥാക്രമം 158കോടി, 122 കോടി വീതമായിരുന്നു. തമിഴ്നാട് ജലവിഭവ വകുപ്പിനു കീഴിലെ 69 ഡാമുകൾക്ക് 543 കോടി രൂപയും തമിഴ്നാട് വൈദ്യുതി ബോർഡിന്റെ 20 ഡാമുകൾക്കായി 260 കോടി രൂപയുമാണ് ചെലവഴിക്കുക.
ലോകബാങ്ക് സഹായത്തോടെയുള്ള ഈ പദ്ധതി 2012ൽ 2,100 കോടി രൂപ ചെലവു കണക്കാക്കി തുടങ്ങിയെങ്കിലും ഒരിടത്തും എത്തിയിരുന്നില്ല. കഴിഞ്ഞ ജൂണിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിക്കാണ് കൂടിയ ചെലവ് വകയിരുത്തി ഇന്നലെ വീണ്ടും അനുമതി നൽകിയത്.
അണക്കെട്ടുകളുടെ സുരക്ഷയും നടത്തിപ്പും കാര്യക്ഷമമാക്കുക, ഡാമിന് താഴെയുള്ള ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ഡാം സുരക്ഷാ അഥോറിറ്റി അടക്കമുള്ള സംഘടനകളുടെ പ്രവർത്തനം ഫലവത്താക്കുക തുടങ്ങിയവ ഡ്രിപ് പദ്ധതി വിഭാവന ചെയ്യുന്നു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.