ന്യൂഡൽഹി: സേവന ദാതാക്കളുടെ കൈകടത്തൽ ഇല്ലാതെ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗം സാധ്യമാക്കുന്ന ഇന്റർനെറ്റ് നിഷ്പക്ഷതയ്ക്ക് (നെറ്റ് ന്യൂട്രാലിറ്റി) ടെലികോം കമ്മീഷൻ അംഗീകാരം നൽകി.
ട്രായി (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) ശിപാർശ ചെയ്തവയിൽ ചില പ്രത്യേക വിഷയങ്ങളൊഴികെ നെറ്റ് ന്യൂട്രാലിറ്റിക്ക് അംഗീകാരം നൽകിയെന്നാണ് ടെലികോം സെക്രട്ടറി അരുണ സുന്ദർരാജ് പറഞ്ഞത്. പുതിയ ടെലികോം നയമായ നാഷണൽ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് പോളിസി 2018നും കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിന് ഇനി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകണം. ഈ വർഷം ഡിസംബറോടെ ആറായിരം കോടി രൂപ ചെലവിൽ (വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്) രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലുമായി 12.5 ലക്ഷം വൈ ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്കും ടെലികോം കമ്മീഷൻ അംഗീകാരം നൽകി.
രോഗിയെ മറ്റൊരിടത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാവുന്ന റിമോട്ട് സർജറി, മനുഷ്യ രഹിത വിദൂരനിയന്ത്രിത കാറുകൾ, ടെലിമെഡിസിൻ എന്നിവയെ ഒഴിവാക്കിയാണ് ടെലികോം കമ്മീഷൻ നെറ്റ് ന്യൂട്രാലിറ്റിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ടെലികോം കമ്മീഷൻ യോഗത്തിൽ പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. എല്ലാ ജില്ലകളിലും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. ഇന്റർനെറ്റ് ഉപയോഗത്തിൽ ഒരു തരത്തിലുമുള്ള ഇടപെടലോ നിയന്ത്രണമോ ഏർപ്പെടുത്താനോ ഇനി പറ്റില്ല. കുത്തകയാക്കി വയ്ക്കാനും സാധിക്കില്ല. മന്ത്രിതല ടെലികോം സമിതിയാണ് നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ഇത് എത്രയും വേഗത്തിൽ പ്രാബല്യത്തിൽ വരുമെന്നും അരുണ സുന്ദർരാജൻ പറഞ്ഞു.
അമേരിക്കയിൽ നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട സംവിധാനം ഇന്ത്യയിലും ഏർപ്പെടുത്താനാണ് ട്രായിയുടെ സഹായത്തോടെ മൊബൈൽ കന്പനികൾ ശ്രമിച്ചിരുന്നത്. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഓണ്ലൈനിലൂടെയും മറ്റും ഉയർന്നത്. തുടർന്ന് നെറ്റ്ന്യൂട്രാലിറ്റി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ട്രായ് സർവേ നടത്തിയിരുന്നു.
മൊബൈൽ കന്പനികളുടെ കഴുകൻ കണ്ണ്
വാട്ട്സ് ആപ്പ്, സ്കൈപ്പ്, വൈബർ സേവനങ്ങൾ വന്നതോടെ ഫോണ്വിളി വഴി ലഭിച്ചിരുന്ന വരുമാനത്തിൽ വൻ ഇടിവുണ്ടായെന്നും വാട്സ്ആപ്പ്, ടെലഗ്രാം പോലെയുള്ള ടെക്സ്റ്റ് സന്ദേശ ആപ്പുകൾ എസ്എംഎസ് വിപണിയെയും തളർത്തിയെന്നുമായിരുന്നു മൊബൈൽ കന്പനികളുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റർനെറ്റ് ഡാറ്റാ പലതട്ടിൽ ആക്കി വ്യത്യസ്ത നിരക്ക് ഈടാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതായത് വാട്ട്സ് ആപ്പ്, സ്കൈപ്പ്, വൈബർ പോലുള്ള സന്ദേശസേവന ആപ്പുകൾ ഉപയോഗിക്കണമെങ്കിൽ ഒരു നിരക്ക്. വീഡിയോ ആസ്വദിക്കാനുള്ളതിന് വേറെ ഒരു നിരക്ക് ഇന്റർനെറ്റ് വഴിയുള്ള കോളിന് കൂടുതൽ ഉയർന്ന നിരക്ക്. ഇങ്ങനെ പലതട്ടിൽ പണം വാങ്ങുകയായിരുന്നു മൊബൈൽ കന്പനികളുടെ ഉദ്ദേശ്യം.
നെറ്റ് ന്യൂട്രാലിറ്റി
ഇന്റർനെറ്റിൽ ലഭ്യമായ എല്ലാ ഉള്ളടക്കവും ഒരു നിയന്ത്രണവുമില്ലാതെ എല്ലാവർക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് യാതൊരു സാഹചര്യത്തിലും ഇന്റർനെറ്റ് സേവനദാതാക്കൾ നിയന്ത്രിക്കാൻ പാടില്ല എന്നതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നത്. വാട്സ്ആപ്പ്, സ്കൈപ്പ്, വൈബർ തുടങ്ങിയ സേവനങ്ങൾക്ക് ഇന്റർനെറ്റ് ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന ഇന്റർനെറ്റ് സേവനദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചത്.
നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാൽ ഇന്റർനെറ്റ് ലഭ്യതയുടെ മൊത്തം നിയന്ത്രണം ടെലികോം സേവനദാതാക്കളുടെ കൈകളിലെത്തും. ഏതെല്ലാം സർവീസ് സൗജന്യമായി നൽകണം, ഓരോന്നിനും എത്ര പണം ഈടാക്കണം, ഏതെല്ലാം വെബ് സൈറ്റുകൾ വേഗത്തിൽ ലഭ്യമാക്കണം എന്നതെല്ലാം ടെലികോം സേവനദാതാക്കൾക്ക് തീരുമാനിക്കാമെന്ന അവസ്ഥ വരുമായിരുന്നു. വാട്സ്ആപ്പ്, ഫേസ്ബുക്ക്, സ്കൈപ്പ്, ഹാംഗ്ഒൗട്ട് മുതലാവയക്ക് ഫീസ് ഈടാക്കുക, ടെലികോം സേവനദാതാക്കളുമായി കരാറിലേർപ്പെടാത്ത വെബ് സൈറ്റുകൾ തടയുക, ടെലികോം സേവനദാതാക്കൾക്കും അവരുടെ താത്പര്യങ്ങൾക്കുമെതിരായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ തടയുക തുടങ്ങിയ എല്ലാത്തരം നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള പരിപൂർണ അധികാരം ടെലികോം സേവനദാതാക്കൾക്ക് ലഭ്യമാകുമായിരുന്നു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.