പെന്‍ഷന്‍കാരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സാന്പത്തിക തട്ടിപ്പ്
Sunday, July 20, 2025 2:33 AM IST
കൊച്ചി: സംസ്ഥാനത്തു പെന്‍ഷന്‍കാരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് വര്‍ധിക്കുന്നു. കേന്ദ്ര പെന്ഷന് ആവശ്യമായ ‘ജീവന് പ്രമാണ് പത്ര’യുടെ പേരിലാണു തട്ടിപ്പ്. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി യാതൊരുവിധ സംശയവും തോന്നാത്ത രീതിയിലാണു തട്ടിപ്പ് നടത്തുന്നത്.
പലർക്കും ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന തട്ടിപ്പുസംഘങ്ങള്‍ ജീവന് പ്രമാണ് പത്രയില്നിന്നാണെന്നു പറഞ്ഞ് ഫോണില്‍ ബന്ധപ്പെടും.
നിയമന തീയതി, വിരമിക്കല്‍ തീയതി, പെന്ഷന് പേമെന്റ് ഓര്‍ഡര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റു വിവരങ്ങള്‍ മുതലായവ ധരിപ്പിച്ച് ആദ്യം വിശ്വാസം നേടിയെടുക്കും. അതിനുശേഷം ജീവന് പ്രമാണ് പത്ര പുതുക്കുന്നതിനായി ഫോണില്‍ ലഭിച്ച ഒടിപി പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടും.
തട്ടിപ്പുകാര്‍ ആദ്യം പറഞ്ഞ വിവരങ്ങള്‍ ശരിയായതിനാല്‍ സംശയിക്കാതെതന്നെ ഒടിപി നല്‍കും. ഇതോടെ തട്ടിപ്പുസംഘം പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം അപ്പോള്‍തന്നെ പിന്‍വലിക്കും. പണം നഷ്ടമാകുമ്പോള്‍ മാത്രമാണു ചതിയിൽപ്പെട്ട കാര്യം മനസിലാക്കുന്നത്.
പെന്ഷന് തുടര്‍ന്നും ലഭിക്കുന്നതിനായി ജീവന് പ്രമാണ് പത്ര പുതുക്കുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിക്കുകയോ ഓണ്‍ലൈനായി ബന്ധപ്പെടുകയോ ചെയ്യില്ലെന്ന് പെന്ഷന് ഡയറക്ടറേറ്റില്‍നിന്ന് മുന്നറിയിപ്പുണ്ട്.
ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ ഉടന്‍ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെടാം. തട്ടിപ്പു നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്കിയാല് നഷ്ടമായ പണം തിരിച്ചുപിടിക്കാനാകും. അല്ലെങ്കില്‍ https://cybercrime.gov.in/ എന്ന വെബ്സൈറ്റ് മുഖേന സൈബര്‍ പോലീസിനെ വിവരം അറിയിക്കാം.