കാറിൽനിന്ന് 40.25 ലക്ഷം കവർന്നു
Saturday, March 22, 2025 1:38 AM IST
കോഴിക്കോട്: പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽനിന്ന് 40.25 ലക്ഷം കവർന്നതായി പരാതി. പൂവാട്ടുപറമ്പ് കെയർലാൻഡ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണു കവർച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്.
കെഎൽ 11 ബിടി 2538 നമ്പർ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്. 40 ലക്ഷം രൂപ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി ചാക്കില്‍ കെട്ടി കാറിന്റെ മുന്‍വശത്തെ സീറ്റിന് സമീപത്താണു വച്ചിരുന്നത്.
25,000 രൂപ ഡാഷ് ബോര്‍ഡിലുമാണ് സൂക്ഷിച്ചത്. ഉച്ചകഴിഞ്ഞു 3.10നും നാലിനും ഇടയിലാണു മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.
അതേസമയം, പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്നു പോലീസ് പറയുന്നു. ഭാര്യാ പിതാവ് നല്കിയ തുകയും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരു ജ്വല്ലറിയില്‍നിന്നു ലഭിച്ച തുകയുമാണ് നഷ്ടമായതെന്നാണ് റഹീസ് മൊഴി നല്‍കിയിരിക്കുന്നത്.