‘ഹിമാലയൻ ഗുരു’വിന്റെ തട്ടിപ്പ്: നിരവധിപേർക്ക് പണം നഷ്ടമായി
സ്വന്തം ലേഖിക
Tuesday, February 11, 2025 6:10 AM IST
കണ്ണൂർ: പാതിവില തട്ടിപ്പിനു പിന്നാലെ പുറത്തുവന്ന ഹിമാലയൻ തേർഡ് ഐ ട്രസ്റ്റ് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ നിരവധി. ട്രസ്റ്റിന്റെ ക്ലാസുകളിൽ പങ്കെടുത്താൽ ആത്മീയതയിലൂടെ സാന്പത്തിക നേട്ടമുണ്ടാകുമെന്നു പറഞ്ഞാണു തട്ടിപ്പ് നടത്തിയത്.
വിദേശത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിലും നിരവധി തവണ കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ഡോ. അഷറഫ്, ഡോ. അഭിന്ദ് കാഞ്ഞങ്ങാട്, കെ.എസ്. പണിക്കർ,അനിരുദ്ധൻ, വിനോദ്കുമാർ, സനൽ എന്നിവരുടെ നേതൃത്വത്തിൽ ആത്മീയ ക്ലാസുകൾ നടത്തിയാണു പണം തട്ടിയെടുത്തതായി പരാതിയുള്ളത്.
യൂട്യൂബിൽ പരസ്യം നൽകിയും നേരിട്ട് പറഞ്ഞ് വിശ്വസിപ്പിച്ചുമാണു തട്ടിപ്പ് നടത്തുന്നത്. വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച് ആത്മീയ ക്ലാസുകളും ടൂർ പ്രോഗ്രാമുകളും നടത്തിയാണു പണം തട്ടുന്നത്. ഒന്നാം പ്രതിയായ ഡോ. അഷറഫ് എന്ന ഹിമാലയൻ ഗുരു അഷറഫ് ബാബയാണു ക്ലാസുകൾക്കു നേതൃത്വം വഹിക്കുന്നത്. ക്ലാസിൽ പങ്കെടുത്താൽ ഏതൊരു കാര്യമാണോ ഉദ്ദേശിക്കുന്നത് അതിൽ ഉന്നതിയിലെത്തുമെന്നും കുട്ടികൾക്കാണെങ്കിൽ വിദ്യാഭ്യാസകാര്യത്തിൽ അധികം പ്രയത്നിക്കാതെ മുന്നിലെത്താമെന്നുമുള്ള അന്ധവിശ്വാസ പ്രചരണത്തിലാണു പലരും കുടുങ്ങിയത്. കണ്ണൂരിൽ മാത്രം 13 കോടിയോളം തട്ടിപ്പു നടന്നതായി പോലീസ് പറഞ്ഞു. പരാതിയെത്തുടർന്ന് നാളെ കണ്ണൂർ ടൗൺ പോലീസിൽ പ്രതികളോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഗുരു ദക്ഷിണ 14,000 രൂപ
ആത്മീയതയിലൂടെ വിചാരിച്ച കാര്യം സാധിക്കാൻ ഗുരുദക്ഷിണയായി 14,000 രൂപയാണു ഹിമാലയൻ തേർഡ് ഐ ട്രസ്റ്റ് യൂട്യൂബിലൂടെ ആവശ്യപ്പെടുന്നത്. ഇത് ട്രസ്റ്റിലേക്കുള്ള പണമാണെന്നാണ് ക്ലാസിൽ പങ്കെടുക്കാനെത്തുന്നവരോടു പറയുന്നത്. പരിമിതമായ സീറ്റുകൾ മാത്രമേയുള്ളൂവെന്നും അതുകൊണ്ട് ഇപ്പോൾത്തന്നെ ബുക്ക് ചെയ്യണമെന്നും പറഞ്ഞ് വിവരങ്ങൾ അറിയാൻ വിളിക്കുന്നവരെക്കൊണ്ട് പണം അടപ്പിച്ച് ബുക്ക് ചെയ്യിക്കും.
ഇത്തരത്തിൽ ഒരു ക്ലാസിൽ 60ൽ അധികം ആളുകൾ ഉണ്ടാകുന്നുണ്ടെന്നു തട്ടിപ്പിന് ഇരയായവർ പറയുന്നു. ഇതിനു പുറമേ ഗുരുവിന്റെ അനുഗ്രഹം വാങ്ങിക്കാൻ ആയിരമോ താത്പര്യമുള്ളവർക്കു കൂടുതലോ നൽകാം. കൂടാതെ സ്വർണങ്ങളും ദക്ഷിണയായി സ്വീകരിക്കുന്നുണ്ടെന്ന് തട്ടിപ്പിന് ഇരയായവർ പറയുന്നു.
അഡ്വാൻസ്ഡ് ക്ലാസിന് 18,000 രൂപ
കേരളത്തിന് അകത്തും പറത്തുമുള്ളവരെ ഉൾപ്പെടുത്തി 1,000 പേരടങ്ങുന്ന ഒരു വാട്സാപ് കൂട്ടായ്മ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ദിനംപ്രതി ആത്മീയതയിലൂടെ സാന്പത്തിക നേട്ടം ഉണ്ടാക്കാനുള്ള വഴികൾ, കുട്ടികൾക്ക് പഠന മികവ് തുടങ്ങിയവ നേടിയെടുക്കാനായുള്ള ടിപ്സുകളടങ്ങിയ പോസ്റ്റുകൾ ഷെയർ ചെയ്യും.
ഇതിൽ ആകൃഷ്ടരാകുന്നവരെ തെരഞ്ഞെടുത്ത് അഡ്വാൻസ് ക്ലാസിനെക്കുറിച്ച് ഫോൺകോളിലൂടെ പറഞ്ഞ് നൽകും. ത്രിതല ദീക്ഷ, സിദ്ധി ദീക്ഷ, ചീക്കുങ് എന്നതാണു രണ്ടാം ലെവൽ. ഈ ക്ലാസിനായി 18,000 രൂപയാണ് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. ഇത്രയും തുക നൽകാൻ കഴിയാത്ത ആളുകൾക്കു ക്രിസ്റ്റൽ ക്ലിയറൻസ് എന്ന പേരിൽ ക്ലാസുകൾ നടത്തും. ഇവരിൽനിന്ന് 6,000 രൂപയാണു വാങ്ങുന്നത്.
മൂന്നാംഘട്ടം കുണ്ഡലിനി ക്രിയ
അഡ്വാൻസ് ക്ലാസ് കഴിഞ്ഞ് ഇറങ്ങുന്നവരിൽ സാന്പത്തികമായി മുന്നിൽ നിൽക്കുന്നവരെ തെരഞ്ഞെടുത്ത് അവർക്കായി ചെയ്ത് കൊടുക്കുന്നതാണു കുണ്ഡലിനി ക്രിയ. പണവുമായി എത്തുന്നവർക്കു മാത്രമേ ഈ ക്ലാസ് നൽകുകയുള്ളൂ. കൂടുതലും സ്ത്രീകളെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. മൂന്ന് ലെവൽ ആയിട്ടാണ് കുണ്ഡലിനി ക്രിയ ചെയ്യുന്നത്. ഒന്നാം ഘട്ടത്തിൽ ക്ലാസുകൾക്കു ശേഷം ഹിമാലയത്തിൽനിന്ന് കൊണ്ടുവന്ന ‘ഔഷധങ്ങൾ’ നൽകുമത്രേ. ഇതിനായി 75,000 മുതൽ ഒരു ലക്ഷം വരെയാണ് അവർ ആവശ്യപ്പെടുന്നത്. ഇത് ലഹരിപോലെ അഡിക്ഷൻ ഉണ്ടാക്കുമെന്ന് പറയുന്നു.
രണ്ടാംഘട്ട കുണ്ഡലിനി ക്രിയയ്ക്ക് ഒന്നര ലക്ഷം രൂപ നൽകണം. ഇതിലും ക്ലാസുകളും ‘ഔഷധങ്ങളും’നൽകും. മൂന്നാംഘട്ടത്തിൽ രണ്ടരലക്ഷം രൂപയിലധികമാണ് വാങ്ങുക. ഇതോടെ കസ്റ്റമേഴ്സ് അവരുടെ വരുതിയിലായി കെണിയിൽപ്പെട്ടിരിക്കും.