വാടക ലഭിക്കാത്തതിന്റെ അനിഷ്ടം പേറുന്ന മുഖങ്ങൾ കാണുന്നതിലും അപകടാവസ്ഥയിലുള്ള വീടുകളിൽതന്നെ താമസിക്കുന്നതാണ് ഭേദമെന്നു ദുരിതബാധിത കുടുംബങ്ങൾ പറയുന്നു. എന്തിനിങ്ങനെ ആർക്കും വേണ്ടാതെ ജീവിക്കണമെന്ന തോന്നൽ ദുരിതബാധിതരിൽ സൃഷ്ടിക്കുംവിധമാണ് വിലങ്ങാടിനോടു സർക്കാർ കാണിക്കുന്ന അവഗണന.
ഇന്നലെ വിലങ്ങാട് സന്ദർശനത്തിനെത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ദുരിതബാധിതരുടെ പരാതി പ്രളയങ്ങൾക്കു മുൻപിൽ ശ്വാസം മുട്ടി. ദുരിതബാധിതരുടെ പരാതിയും പ്രതിഷേധവും കണക്കിലെടുത്തായിരുന്നു ചീഫ് സെക്രട്ടറിയുടെ സന്ദർശനം.
എന്തിനിങ്ങനെ ഞങ്ങളെ പരീക്ഷിക്കുന്നു; ഇതിലും നല്ലത് ഉരുൾപൊട്ടലിൽ തീരുകയായിരുന്നുവെന്ന ആളുകളുടെ വിലാപങ്ങൾക്കൊടുവിൽ, ഉരുൾപൊട്ടൽ ദുരിതബാധിതർക്കു സഹായം നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി പ്രഖ്യാപിക്കുകയായിരുന്നു.
ഉരുൾപൊട്ടൽ നാശനഷ്ടം സംബന്ധിച്ച് ഇനിയും കൃത്യമായ കണക്ക് അധികൃതരുടെ പക്കലില്ലെന്നാണ് ദുരിതബാധിതർ ചൂണ്ടിക്കാട്ടുന്നത്. വിവിധ വകുപ്പ് അധികൃതർ ആദ്യം നടത്തിയ പ്രാഥമിക വിവര ശേഖരണ റിപ്പോർട്ടിലെ നാശനഷ്ടക്കണക്ക് വെട്ടിക്കുറയ്ക്കാനാണ് നിലവിൽ രഹസ്യമായി കണക്കെടുപ്പ് നടത്തുന്നതെന്നും അതുകൊണ്ടാണ് സഹായം വൈകിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.