പുതിയ കമ്മിറ്റിയെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നു ഭൂരിഭാഗംപേരും ആവശ്യപ്പെട്ടു. ഇപ്പോൾ നടത്താൻ ഉദ്ദേശിച്ച സർവേ ദുരന്തബാധിതരെ ഏതെങ്കിലും തരത്തിൽ ഒഴിവാക്കാൻ ഉദ്ദേശിച്ച സർവേ അല്ലെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനം കൈക്കൊള്ളുക. അതിനാൽ തന്നെ സർവേ നടപടികളുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. വിഷയത്തിൽ വ്യക്തത വരുത്താതെ സർവേ നടപടികൾ നടത്താൻ അനുവദിക്കില്ലെന്ന് ഭൂരിഭാഗംപേരും നിലപാട് സ്വീകരിച്ചതോടെ സർവേ താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
സുരക്ഷിതമേഖലയാണെന്ന് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ ദുരന്തബാധിതരെ സർക്കാർ പുനരധിവസിപ്പിക്കാൻ സാധ്യതയില്ലെന്നു കണ്ടാണ് ആളുകൾ പ്രതിഷേധിച്ചത്. ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനകീയ സമിതി വിവിധ രാഷ്ട്രീയ പാർട്ടികൾ, പ്രദേശവാസികൾ, മേപ്പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവരാണ് യോഗം നിയന്ത്രിച്ചത്.