ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്നു താൻ പറഞ്ഞിട്ടില്ലെന്നാണു ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. എന്നാൽ, ഈ കത്തിൽ വൈരുധ്യമുണ്ടെന്നു ഗവർണർ ചൂണ്ടി ക്കാട്ടി.
ദേശവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നു പറയുന്ന കത്തിൽ തന്നെ സ്വർണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നു പറയുന്നതായും ഗവർണർ കൂട്ടിച്ചേർത്തു. ഇതു തമ്മിൽ വൈരുധ്യമുണ്ട്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവർണർ എന്ന നിലയിൽ തനിക്ക് രാഷ്ട്രപതിയെ അറിയിക്കേണ്ടതുണ്ട്. ഇത്തരം ചില ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ മുഖ്യമന്ത്രിയോടു വിശദീകരണം തേടി.
27 ദിവസമായിട്ടും മറുപടി ലഭിക്കാതായപ്പോൾ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്കു വിളിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നു ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്നത്. ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കു വരേണ്ടെന്നും ഗവർണർ പറഞ്ഞു.
ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്നു ഗവർണർ നേരത്തേ പറഞ്ഞിരുന്നു. ദേശവിരുദ്ധ പരാമർശത്തിൽ തനിക്ക് എന്തോ ഒളിക്കാനുണ്ടെന്നു ഗവർണർ അയച്ച കത്തിൽ പരാമർശിച്ചതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.