കഴിഞ്ഞവർഷം സംസ്ഥാനത്ത് 2,18,71,641 ആഭ്യന്തര വിനോദസഞ്ചാരികളും 6,49,057 വിദേശസഞ്ചാരികളും എത്തി. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്, 4,48,730 ആഭ്യന്തര സഞ്ചാരികളും 2,79,904 വിദേശികളും.
കോവളം സ്ഥിതിചെയ്യുന്ന തിരുവനന്തപുരവും മലമ്പ്രദേശങ്ങളായ ഇടുക്കിയും വയനാടും, തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളുമാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. മറ്റു ജില്ലകളിലും രണ്ടര ലക്ഷത്തിൽ കുറയാതെ ആളുകൾ എത്തുന്നു. ഇതിൽ വിദേശസഞ്ചാരികൾ കൂടുതൽ എത്തുന്നത് എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, ഇടുക്കി, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ്.
ചില പ്രത്യേക ദിവസങ്ങളിൽ ചില വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനു പുറമെ പ്രാദേശിക ഉത്സവങ്ങളും രാഷ്ട്രീയ സാംസ്കാരിക പരിപാടികളും പൊതു അവധിദിനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിപ്പിക്കുന്നു.
ഇതുമൂലം നിശ്ചിത സ്ഥലപരിമിതിയിൽ സഞ്ചാരികൾക്കു വേണ്ടത്ര സുരക്ഷിതത്വം ഒരുക്കുന്നതിലും താമസമുൾപ്പടെയുള്ള സൗകര്യങ്ങൾ ചെയ്തുനല്കുന്നതിലും വീഴ്ചകൾ പറ്റുന്നതായും ഇപ്പോഴേ ആക്ഷേപങ്ങളുണ്ട്.
എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ തിരക്കാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. പുതിയ പഠനം നടത്തി വിശകലനം ചെയ്തു പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ സുസ്ഥിര വിനോദസഞ്ചാരവികസനം സംസ്ഥാനത്തു നടപ്പാക്കാനാകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.