തുടർന്ന് നിയമസഭാ മീഡിയാറൂമിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാക്കൾ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചു. റിപ്പോർട്ട് ഒളിച്ചുവച്ചതിലൂടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
റിപ്പോർട്ട് സംബന്ധിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വേറെ ഏതെങ്കിലും രീതിയിൽ കൊണ്ടുവരണമെന്ന് സ്പീക്കർ തന്നെയാണ് നിർദേശിച്ചത്. അടിയന്തര പ്രമേയ നോട്ടീസിനു പോലും അനുമതി നൽകാത്ത സ്പീക്കറുടെ തീരുമാനം കീഴ്വഴക്കത്തിന് വിരുദ്ധമാണ്.
സ്ത്രീകളെ ഗൗരവതരമായി ബാധിക്കുന്ന വിഷയം നിയമസഭയിൽ അല്ലാതെ എവിടെയാണ് ചർച്ച ചെയ്യേണ്ടത്. നിയമസഭ കൗരവസഭയായി മാറുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിന് എന്തൊക്കയോ മറച്ചുവയ്ക്കാനുണ്ടെന്നും അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽനിന്ന് നിരന്തരം ഒഴിഞ്ഞുമാറുന്നതെന്നും ഡോ. എം.കെ. മുനീർ പറഞ്ഞു.
ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുന്ന നാണക്കേടിന്റെ പേരാണ് എൽഡിഎഫ് സർക്കാരെന്ന് കെ.കെ. രമ പറഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീകളെയാകെ സർക്കാർ പച്ചയ്ക്ക് പറ്റിക്കുകയാണ്. സ്ത്രീകളോട് തികഞ്ഞ വഞ്ചന കാട്ടിയ സർക്കാരാണിതെന്നും രമ കൂട്ടിച്ചേർത്തു.