സ്കൂളുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. സ്റ്റാഫ് ഫിക്സേഷൻ നടക്കുന്നില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യരുതെന്നാണ് സർക്കാർ വാക്കാൽ നിർദേശം നൽകിയിരിക്കുന്നത്. ധനകാര്യവകുപ്പിൽ ഈ വർഷം 27 പേർ റിട്ടയർ ചെയ്തിട്ടും 10 ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
പോലീസ് സേനയിൽ 87 പേർ ആത്മഹത്യ ചെയ്ത കാര്യം പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ ജോലി സമ്മർദം കുറയ്ക്കുമെന്നും വേക്കൻസികൾ റിപ്പോർട്ട് ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാൽ സിവിൽ പോലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റ് വന്ന് ഏഴു മാസമായിട്ടും ഒന്നാം റാങ്കുകാരനു പോലും നിയമനം നൽകിയിട്ടില്ല.
സർക്കാർ എന്തു തൊഴിലാണ് നൽകുന്നത് പരീക്ഷയും അഭിമുഖവും ഉൾപ്പെടെ അഞ്ച് കടന്പകൾ കടന്നാണ് ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നത്. എന്നിട്ടും ഒന്നാം റാങ്കുകാരനു പോലും ജോലി നൽകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സർക്കാർ എന്തു തൊഴിലാണ് നൽകുന്നത്. കുട്ടികൾ സമരം ചെയ്യുന്നതിനെ പരിഹസിക്കുകയാണോ വേണ്ടത്. നേരത്തേ സമരം നടന്നപ്പോൾ വലിയ ലിസ്റ്റ് വരുന്നതാണ് പ്രശ്നമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഇപ്പോൾ ലിസ്റ്റ് പത്തിൽ ഒന്നാക്കിയിട്ടും ഒരാൾക്കു പോലും നിയമനം നൽകാൻ സാധിക്കുന്നില്ല. അതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നതെന്നും സതീശൻ ചോദിച്ചു.
അവസരങ്ങൾ ഇല്ലാതായി യുഡിഎഫ് ഭരിക്കുന്പോൾ കെഎസ്ആർടിസിയി 47,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോൾ 23,000 ആയി. വാട്ടർ അഥോറിറ്റിയിലും വൈദ്യുതി ബോർഡിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്.
നിരവധി ദശാബ്ദമായി കേരളത്തിൽ ഉണ്ടായിരുന്ന തൊഴിലവസരങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. റബർ കൃഷിയിൽ നിന്നും കർഷകർ പിൻമാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
രാജ്യത്ത് പബ്ലിക് സർവീസ് കമ്മീഷൻ മുഖാന്തിരം ഏറ്റവുമധികം നിയമനം നടത്തിയ സംസ്ഥാനം കേരളമാണെന്നു ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ആകെ പിഎസ്സി നിയമനങ്ങളിൽ 60 ശതമാനവും നടത്തിയത് കേരളമാണ്. അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.