മുഖ്യമന്ത്രിയുടെ "രക്ഷാപ്രവര്‍ത്തനം’ പരാമര്‍ശം; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
Thursday, October 10, 2024 2:39 AM IST
കൊച്ചി: നവകേരള സദസില്‍ നടത്തിയ വിവാദ പരാമര്‍ശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതു "രക്ഷാപ്രവര്‍ത്തന'മെന്ന പരാമര്‍ശത്തിലാണു കോടതി ഉത്തരവ്.
എറണാകുളം സെന്‍ട്രല്‍ പോലീസാണ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കേണ്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹര്‍ജിയിലാണു കോടതി നടപടി.
രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്നാണു പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്മാന്മാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മര്‍ദിച്ചിരുന്നു.
ആലപ്പുഴയിലും കോതമംഗലത്തും നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നെങ്കിലും സംഭവത്തെ ‘രക്ഷാപ്രവര്‍ത്തന’മെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
പ്രതിഷേധക്കാര്‍ വാഹനത്തിനടിയില്‍ വീഴാതിരിക്കാനുള്ള അത്തരം പ്രവര്‍ത്തനം തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു ഡിസിസി പ്രസിഡന്റ് കോടതിയെ സമീപിച്ചത്.
നേരത്തെ നവകേരളയാത്രയ്ക്കിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലിയ ഗണ്മാന്മാര്ക്ക് ക്ലീന്‍ചിറ്റ് നല്കി കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണു നടത്തിയതെന്നും വ്യക്തമാക്കിയായിരുന്നു റിപ്പോര്‍ട്ട്.
വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തവരെ തടയുക മാത്രമാണു ഗണ്മാന്മാര് ചെയ്തത്. ഗണ്മാന്മാര് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പരാതിക്ക് ആധാരമായ തെളിവുകള്‍ ഇല്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.