ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ നടന്ന പൂരം കലക്കൽ ഗൂഢാലോചനയ്ക്ക് ഒത്താശ നൽകിയവരെ കണ്ടെത്തണ സിപിഐ അംഗം പി. ബാലചന്ദ്രന്റെ ആവശ്യം ഭരണപക്ഷ നിരയ്ക്ക് നേരിയ പ്രതിരോധമായി.
മുഖ്യമന്ത്രിയെ പ്രകീർത്തിക്കുന്നതിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ധാർഷ്ട്യക്കാരനാക്കാനും സിപിഎമ്മിലെ കെ. പ്രേംകുമാർ മറന്നില്ല. ഇടത് അംഗങ്ങളായ അഹമ്മദ് ദേവർകോവിലും എം. രാജഗോപാലനുമൊക്കെ പിണറായിയുടെ ചാന്ദ്രശോഭയ്ക്ക് കടകുമണിയുടെ പോറലുപോലുമേൽപ്പിക്കാൻ കഴിയാത്ത പ്രതിപക്ഷ ആരോപണത്തെ നഖശിഖാന്തം എതിർത്തു.
എഡിജിപി എം.ആർ. അജിത്കുമാറിനെ ആർഎസ്എസ്- സിപിഎം ബന്ധത്തിന്റെ ഏജന്റായി പ്രഖ്യാപിച്ച മുസ്ലിം ലീഗിലെ നജീബ് കാന്തപുരം മുഖ്യമന്ത്രിക്കും കെ.ടി. ജലീലിനുമെതിരേ വെടിക്കെട്ട് ഒരുക്കി. പൂരം കലക്കാനുള്ള ഗൂഢാലോചനയിൽ മുഖ്യമന്ത്രി പങ്കാളിയായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഏജൻസികളുടെ അന്വേഷണത്തെ വിശ്വസിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പൂരത്തിലെ ആചാര ലംഘനവും ഗൂഢാലോചനയും അന്വേഷിക്കണമെന്നു സിപിഐയുടെ മന്ത്രി കെ. രാജനും ആവശ്യമുന്നയിച്ചു. നേരത്തേ പ്രഖ്യാപിച്ച ത്രിതല അന്വേഷണം തന്നെയാണ് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നൽകിയ വി.എൻ. വാസവൻ പറഞ്ഞത്. തുടർന്നു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
രാവിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയേയും എൽഡിഎഫിനേയും വെല്ലുവിളിച്ച ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവറിന്റെ നിയമസഭയിലേക്കുള്ള വരവ്. എൽഡിഎഫ് വിട്ട ശേഷമുള്ള സഭയിലെ ഇരിപ്പിടം തേടിയുള്ള ആദ്യ വരവ്. പ്രതിപക്ഷ ബെഞ്ചിൽ ലീഗ് അംഗങ്ങൾക്കു സമീപമായിരുന്നു സ്വതന്ത്ര അംഗമായ അൻവറിന് ഇരിപ്പിടമൊരുക്കിയത്.
ലീഗ് അംഗങ്ങൾ ഹസ്തദാനം നൽകി അൻവറിനെ സ്വീകരിച്ചു. തുടർന്ന് മുന്പ് ‘അയൽ സീറ്റർമാരായ’ സിപിഎം അംഗങ്ങളായ യു. പ്രതിഭയുടെയും പി.വി. ശ്രീനിജന്റെയും അടുത്തെത്തി കുശലം പറഞ്ഞു ഭരണപക്ഷ നിരയിലേക്ക്.
സ്പീക്കറുടെ നടപടിയെ വിമർശിച്ച പ്രതിപക്ഷ നേതാവിനോടുള്ള, താൻ കന്നി നിയമസഭാംഗമായി എത്തുന്പോൾ സഭാ ചട്ടം പഠിപ്പിച്ചത് വി.ഡി. സതീശനാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ മറുപടി സഭയിൽ ചിരി പടർത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചട്ടം 118 പ്രകാരമുള്ള കേന്ദ്ര സർക്കാരിനെതിരേയുള്ള പ്രമേയം അവതരിപ്പിക്കാതെ അടുത്ത ദിവസത്തേക്കു മാറ്റി. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്.
പ്രവാസി കേരളീയരുടെ ക്ഷേമ(ഭേദഗതി) ബിൽ പാസാക്കി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. 2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ല് സഭ പാസാക്കി.