നിർദിഷ്ട വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കാനുള്ള പരിശോധന നടപടികളാണു സംസ്ഥാനം സ്വീകരിച്ചത്. കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാതല പരിശോധനാ സമിതി രൂപവത്കരിച്ചു. വന അതിർത്തിയിലെ വില്ലേജുകളിലെ സ്ഥലപരിശോധന പൂർത്തിയാക്കി അപാകതകൾ നിർണയിച്ചു.
എല്ലാ രേഖകളും കഴിഞ്ഞ മാർച്ചിൽ പഞ്ചായത്തുകളിലേക്കു കൈമാറി. പഞ്ചായത്തിൽനിന്നുള്ള അഭിപ്രായങ്ങൾകൂടി ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന വ്യവസ്ഥയ്ക്കു വിധേയമായി സംസ്ഥാനത്തിന്റെ പുതുക്കിയ നിർദേശം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചു.
നിലവിലുണ്ടായിരുന്ന വില്ലേജുകളുടെ അതിർത്തി പുനർനിർണയിക്കുകയും ചിലത് വിഭജിക്കുകയും ചെയ്തതിനെത്തുടർന്ന് വില്ലേജുകളുടെ എണ്ണം 92ൽ നിന്ന് 98 ആയി മാറി. ആകെ അളവ് 8656.46 ചതുരശ്ര കിലോമീറ്ററിൽനിന്ന് 8711.98 ചതുരശ്ര കിലോമീറ്റർ ആയി ഉയർന്നു.
ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂർത്തീകരിക്കുന്നതിന് അനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്ററിൽനിന്നു വിസ്തൃതി കുറയാൻ സാധ്യതയുണ്ട്. ഇതിനുള്ള ശ്രമം തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.