അതേസമയം, സഭയിൽ പ്ലക്കാർഡും ബാനറും പിടിക്കുന്നത് ആദ്യമല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ സഭാനടപടി നിർത്തിവയ്ക്കുകയും കക്ഷിനേതാക്കളെ വിളിച്ചു ചർച്ച നടത്തുകയുമാണ് പതിവ്. എന്നാൽ, തിങ്കളാഴ്ച അതൊന്നും ഉണ്ടായില്ല.
പകരം ഏകപക്ഷീയ നടപടിയാണു സ്വീകരിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ അംഗത്തെ വിളിക്കാതെ നടപടി നിർത്തി. ആരാണു സഭയിൽനിന്ന് ഒളിച്ചോടിയെന്നും പ്രമേയത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് ചോദിച്ചു.
തിങ്കളാഴ്ച നിയമസഭയിലെ ‘മലപ്പുറ’വുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെ നടന്ന ബഹളമാണു നാല് അംഗങ്ങളുടെ താക്കീതിലേക്ക് എത്തിയത്.
ചോദ്യോത്തര വേളയ്ക്കിടെ സഭയിൽനിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവിനെതിരേ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളുടെ പേരിലാണ് പിന്നീട് പ്രതിപക്ഷബഹളമുണ്ടായത്. ഇതിനിടെ ഏതാനും കോണ്ഗ്രസ് എംഎൽഎമാർ സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറിയിരുന്നു.