സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങളിൽ ഡോ. മാത്യു കുഴൽനാടൻ, അൻവർ സാദത്ത് ഉൾപ്പെടെയുള്ളവർ സ്പീക്കറുടെ കസേരയ്ക്കടുത്തേക്ക് എത്തി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്കു കയറിയതോടെ വാച്ച് ആൻഡ് വാർഡ് രംഗത്തെത്തി.
ഇവരെ മറികടക്കാൻ ശ്രമിച്ച ഡോ. മാത്യു കുഴൽനാടനുമായും ഐ.സി. ബാലകൃഷ്ണനുമായും വാച്ച് ആൻഡ് വാർഡ് ബലപ്രയോഗം നടത്തി. പ്രതിഷേധം കൂടുതൽ രൂക്ഷമായതോടെ സഭാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 10.39 ന് സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു.
"ആർഎസ്എസ് അജൻഡ പി.വിയുടെ സ്ക്രിപ്റ്റ്' ബാനറുമായി പ്രതിപക്ഷം തിരുവനന്തപുരം: ആർഎസ്എസ് അജൻഡ -പി.വി സ്ക്രിപ്റ്റ് എന്ന ബാനറുമായി പ്രതിപക്ഷം നിയമസഭയിൽ. ശൂന്യവേളയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങൾ ഈ ബാനർ സ്പീക്കറുടെ ഡയസിനു മുന്നിൽ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സഭാ നടപടികളുമായി മുന്നോട്ടുപോയതോടെ സ്പീക്കറുടെ മുഖം മറയ്ക്കുന്ന രീതിയിൽ ബാനർ ഉയർത്തിപ്പിടിച്ചു. ഇതോടെ മുഖ്യമന്ത്രിയും പ്രതികരിച്ചു. ഈ നില സ്വീകരിക്കാൻ പറ്റില്ലെന്നും സ്പീക്കറുടെ മുഖം മറച്ച നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവൻകുട്ടിയെ തടഞ്ഞ് പിണറായി തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോര് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ പോർവിളിയിലും കൈയാങ്കളിയുടെ വക്കോളവുമെത്തി.
ശൂന്യവേളയിൽ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സർക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചു. ഇതോടെ ഭരണപക്ഷത്തെ പിൻനിരയിൽനിന്നുള്ളവർ എഴുന്നേറ്റ് മന്ത്രിമാരുടെ ഇരിപ്പിടങ്ങളുടെ വശത്തെത്തി. മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രിയുടെ അടുത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെയാണ് ശിവൻകുട്ടി സമീപത്തേക്കെത്തിയത്. ശിവൻകുട്ടിയുടെ കൈയിൽ തട്ടി പിന്നിലേക്ക് മാറാൻ മുഖ്യമന്ത്രി നിർദേശിച്ചു.