മൂന്നിടങ്ങളിലെ കവർച്ചയ്ക്കുശേഷം പ്രതികൾ താണിക്കുടം പാലത്തിലെത്തി ഇരുവശത്തേക്കും ട്രേകളും കട്ടറും വലിച്ചെറിയുകയായിരുന്നു. സമീപത്തു വീടുകൾ കുറവായതിനാൽ ആരും സംഭവം അറിഞ്ഞില്ല. പാലത്തിനടുത്തുള്ള വീട്ടിലെ താമസക്കാർ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നു. മരണാനന്തര ചടങ്ങുകൾക്കുശേഷം വീടുകളിൽനിന്ന് ഉപേക്ഷിക്കുന്ന സാധനങ്ങൾ പുഴയിൽ കളയുക പതിവായതിനാൽ സംശയം തോന്നിയില്ല. കവർച്ചയ്ക്കുശേഷം മണ്ണൂത്തിയിൽവച്ച് കണ്ടെയ്നറിൽ കാർ ഒളിപ്പിക്കുകയായിരുന്നു.
പ്രതികൾ സഹകരിക്കുന്നില്ലെന്നു തമിഴ്നാട് പോലീസ് പറഞ്ഞിരുന്നെങ്കിലും കേരള പോലീസിനോടു പദ്ധതി വിവരിക്കാൻ മടി കാട്ടിയില്ല. പ്രതികൾ കൊടുംകുറ്റവാളികളാണെന്നും ഹരിയാനയിലെ കവർച്ചാസംഘങ്ങളുടെ ഭാഗമാണ് ഇവരെന്നുമാണ് വിവരം. ഇവരുടെ ഇടത്താവളങ്ങളിൽ എത്തുന്നതിനു മുന്പ് പിടികൂടാൻ കഴിഞ്ഞതാണു നേട്ടമായത്. പ്രതികളിലൊരാളായ മുഹമ്മദ് അക്രം കൃഷ്ണഗിരി ജില്ലയിൽ എടിഎം തകർത്ത് പണം കവർന്ന കേസിൽ ശിക്ഷ കഴിഞ്ഞ് ഒരുമാസംമുന്പാണ് പുറത്തിറങ്ങിയത്. ഇയാളാണ് കാർ ഓടിച്ചത്. ഒരാൾ അടിപിടിക്കേസുകളിൽ പ്രതിയാണ്. മോഷണമുതൽ ധൂർത്തടിച്ചും റമ്മി കളിച്ചും ചെലവാക്കിയെന്നാണ് പോലീസിനു നൽകിയ മൊഴി.
കാലുകളിൽ വെടിയേറ്റ് കോയന്പത്തൂരിൽ ചികിത്സയിൽ കഴിയുന്ന അസർ അലി വാങ്ങിയതാണു കാർ. കോയന്പത്തൂർവരെ ഓടിച്ചുകൊണ്ടുവന്നശേഷം കേരളത്തിലേക്കു കണ്ടെയ്നറിലാണ് കാർ എത്തിച്ചത്. കവർച്ചയുടെ തലേന്ന് ചാലക്കുടിയിലെത്തി.
അർധരാത്രിവരെ ദേശീയപാതയോരത്ത് കാത്തുകിടന്നു. ഒരുമണിക്കൂറിനുശേഷം കാർ പുറത്തിറക്കി. മാപ്രാണത്തേക്കു പുറപ്പെട്ടു. ഇവിടെനിന്ന് ചേർപ്പിലെ എടിഎം ലക്ഷ്യമിട്ടെങ്കിലും ആൾപ്പെരുമാറ്റമുള്ളതിനാൽ തൃശൂരിലേക്കു പോന്നു. ഈസമയത്ത് ലോറി ചാലക്കുടിയിൽനിന്ന് മണ്ണുത്തിയിലെത്തിച്ചു. കവർച്ചയ്ക്കുശേഷം മണ്ണുത്തിയിലെത്തിച്ച് കാർ കണ്ടെയ്നറിൽ കയറ്റി.