പ്രസ്താവന അപകടകരം: മുസ്ലിം ലീഗ് മലപ്പുറം: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഇടതു സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീല്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ മുസ്ലിംലീഗ് രംഗത്ത്. ജലീല്‍ നടത്തിയ പ്രസ്താവന അപകടകരവും ഗുരുതരവുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. സിപിഎം നിലപാടില്‍ സമുദായത്തെ ഒന്നാകെ കുരുക്കാനുള്ള ശ്രമമാണ് ജലീല്‍ നടത്തുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും പ്രതികരിച്ചു.
ജലീലിന്റെ കൂടെയുള്ളവര്‍ കള്ളക്കടത്തുകാരാണോയെന്നും സലാം ചോദിച്ചു. കള്ളക്കേസുകളില്‍ പിടിയിലായവരുടെ പേരുകള്‍ പുറത്തുവിട്ട് എത്ര മുസ്ലിംകളുണ്ടെന്നു ജലീല്‍ വ്യക്തമാക്കണം. ഒരു സമുദായത്തെയാകെ കുറ്റവാളിയാക്കാന്‍ എവിടെനിന്നാണ് പ്രചോദനം കിട്ടിയത്? മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തേക്കാള്‍ അതീവ ഗുരുതരമാണ് ജലീലിൽ നടത്തിയ പ്രസ്താവന. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അടുത്ത തലത്തിലേക്ക് കൊണ്ടുപോവുകയാണ് കെ.ടി. ജലീല്‍ എന്നും സമുദായത്തോടും ലോകത്തോടും ജലീല്‍ മാപ്പുപറയണമെന്നും പി.എം.എ. സലാം ആവശ്യപ്പെട്ടു.