ഒരു വൈദികനെ കർദിനാൾ ആയി ഉയർത്തുന്നത് അസാധാരണമായ കാര്യമാണ്. ഭാരത സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരുകാര്യം. ആത്മീയ സമഗ്രതയും സഭയോടു വിശ്വസ്തതയുമുള്ള ഒരു വ്യക്തിയായതിനാൽ മോൺ. ജോർജ് അതിന് അർഹനാണ്. പുതിയ കർദിനാൾ സാർവത്രിക സഭയിലെ ചലനാത്മക സാന്നിധ്യമായിരിക്കുമെന്നതിൽ സംശയമില്ലെന്നും മാർ താഴത്ത് പറഞ്ഞു.
മാര്‍ ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി: കര്‍ദിനാള്‍ സ്ഥാനത്തേക്ക് മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ ഉയര്‍ത്തിയത് ചങ്ങനാശേരി അതിരൂപതയ്ക്ക് അത്യഭിമാന മുഹൂര്‍ത്തം. അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകാംഗമാണ്. അദ്ദേഹത്തിന്റെ നിയമനത്തില്‍ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചങ്ങനാശേരി അതിരൂപതാ വൈദികഗണത്തില്‍ നിന്നുള്ള മൂന്നാമത്തെ കര്‍ദിനാളാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ട്. മാര്‍ ആന്റണി പടിയറ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരാണ് മറ്റു രണ്ടു കര്‍ദിനാള്‍മാര്‍.
മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി: മോണ്‍. ജോര്‍ജ് കൂവക്കാട്ടച്ചന്‍ ലഭിച്ച കര്‍ദിനാള്‍ പദവി വലിയ സന്തോഷത്തിന്റെ വാര്‍ത്തയാണ്. അദ്ദേഹം വളരെ നന്മകളുള്ള വ്യക്തിയാണ്. സാര്‍വത്രിക സഭയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് സഭയിലെ ഈ പുതിയ പദവി.
2020 മുതല്‍ മാര്‍പാപ്പയുടെ അപ്പസ്തോലിക വിദേശയാത്രകള്‍ ക്രമീകരിക്കുന്ന വളരെ ഉത്തരവാദിത്വമുള്ള ജോലിയാണ് നിര്‍വഹിച്ചത്. പരിശുദ്ധ പിതാവിനൊപ്പം നമ്മുടെ നാട്ടുകാരനായ ജോര്‍ജ് കൂവക്കാട്ടച്ചന്‍ ഉണ്ടായിരുന്നുവെന്നത് നമുക്ക് അഭിമാനം പകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധിയില്‍ കൂവക്കാട്ടു കുടുംബത്തോടൊപ്പം ചങ്ങനാശേരി അതിരൂപതുടെ സന്തോഷവും പങ്കുവയ്ക്കുന്നു.