ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ നിയമനം ഗവർണർ അംഗീകരിച്ചു
Thursday, July 25, 2024 2:26 AM IST
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശിപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.
മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണു ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്കു കൈമാറിയത്.
2014 ജനുവരി 23 മുതൽ 2023 സെപ്റ്റംബർ നാലുവരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റീസ് അലക്സാണ്ടർ തോമസ് 2023 ജൂലൈയിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസുമായിരുന്നു.
ലണ്ടൻ സർവകലാശാലയിൽനിന്നു നിയമപരിശീലനം നേടിയ ന്യായാധിപനാണ് ഇദ്ദേഹം. ഭരണഘടന, ക്രിമിനൽ, സിവിൽ, തൊഴിൽ, സർവീസ്, കമ്പനി നിയമങ്ങളിൽ അവഗാഹമുള്ള ജസ്റ്റീസ് അലക്സാണ്ടർ തോമസ് കേരള ഹൈക്കോടതി ജഡ്ജിയായിരിക്കേ 25,000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്.
കേരള ജുഡീഷൽ അക്കാഡമിയുടെ പ്രസിഡന്റായും കേരള ലീഗൽ സർവീസസ് അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും കേരള സംസ്ഥാന മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്ററിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള യൂണിറ്റ് എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് എൽഎൽബിയും കൊച്ചി സർവകലാശാലയിൽനിന്ന് എംഎസ്സിയും നേടി. കോമൺവെൽത്ത് യംഗ് ലോയേഴ്സ് കോഴ്സിൽ ബ്രിട്ടീഷ് സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ച നാല് ഇന്ത്യൻ അഭിഭാഷകരിൽ ഒരാളാണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ്.