മോദി സർക്കാരിന്റെ ആയുസ് നിലനിർത്താനുള്ള ബജറ്റ്: മന്ത്രി ബാലഗോപാൽ
Wednesday, July 24, 2024 2:50 AM IST
തിരുവനന്തപുരം: കേന്ദ്രബജറ്റ് മോദി സർക്കാരിന്റെ ആയുസും ആരോഗ്യവും നിലനിർത്താൻവേണ്ടി മാത്രമുള്ള രാഷ്ട്രീയ ഗിമ്മിക്കാക്കി മാറ്റുകയായിരുന്നുവെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ അവസരം നൽകിയാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചരിപ്പിച്ചത്. ബിജെപി അക്കൗണ്ട് തുറന്നപ്പോൾ ബജറ്റിൽ കേരളത്തിന്റെ അക്കൗണ്ട് പൂട്ടപ്പെട്ടതാണ് ജനങ്ങൾക്കു ലഭിച്ച സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രബജറ്റ് അങ്ങേയറ്റം നിരാശാജനകവും കേരളവിരുദ്ധവുമാണ്. കേരളത്തിന്റെ ന്യായമായ ആവശ്യം പോലും അംഗീകരിക്കാൻ തയാറായില്ല. ഇതു പ്രതിഷേധാർഹമാണ്. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിച്ചു. എൻഡിഎ സഖ്യത്തിന്റെ ജീവൻരക്ഷാ ബജറ്റെന്നു വേണം ഇതിനെ വിളിക്കാൻ.
എൻഡിഎയുടെ താത്പര്യം സംരക്ഷിക്കാൻ ചില സംസ്ഥാനങ്ങളുടെ മാത്രം താത്പര്യങ്ങൾ സംരക്ഷിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ രാജ്യത്തിന്റെ ആകെ വിഭവങ്ങളെ ഉപയോഗിക്കുന്നു. ഇത്തരമൊരു ബജറ്റ് സമീപനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് വകയിരുത്തലിന്റെ കണക്കുകൾ നോക്കുന്പോൾ കഴിഞ്ഞ വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് ഇത്തവണ കാര്യമായ വർധനയൊന്നും തൊഴിലവസരം വർധിപ്പിക്കാനായി വകയിരുത്തിയില്ല. ആരോഗ്യമേഖലയിലെ പദ്ധതികൾക്കുള്ള വിഹിതവും കുറച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും വെട്ടിക്കുറവുണ്ടായി. പിഎം തൊഴിലവസരം സൃഷ്ടിക്കൽ പദ്ധതിയിൽ 2022-23ൽ 2733 കോടി രൂപ വകയിരുത്തിയെങ്കിൽ ഇപ്പോഴത് 2300 കോടിയായി കുറച്ചു. 10 ലക്ഷത്തോളം ഒഴിവുകളാണ് കേന്ദ്ര സർവീസിൽ നികത്താതെ കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം 24,000 കോടിയുടെ സാന്പത്തിക പാക്കേജ് വെറുതെ ആവശ്യപ്പെട്ടതല്ല. ധന ഉത്തരവാദിത്ത നിയമ പ്രകാരം സംസ്ഥാനത്തിന് അർഹതപ്പെട്ടതും എന്നാൽ, കേന്ദ്രം എടുക്കാൻ അനുവദിക്കാതെ ഇരുന്നതുമായ തുകയാണ് കേരളം ആവശ്യപ്പെട്ടത്. ഒപ്പം ബിഹാറും ആന്ധ്രയും പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു.
ഈ സംസ്ഥാനങ്ങൾ അവരുടെ വികസന ആവശ്യങ്ങളുടെ പേരിലാണ് അധിക സാന്പത്തികസഹായം തേടിയത്. നിർണായകമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ തുടർവികസന പ്രവർത്തനങ്ങൾക്കായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യത്തിൽ ഒന്നും തന്നില്ല. ആവശ്യത്തിന് സ്ഥലമടക്കം നീക്കിവച്ച എയിംസ് എന്ന സ്വപ്നപദ്ധതി ഇത്തവണയും പരിഗണിക്കപ്പെട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.