റസ്റ്ററന്റുകൾ മുഖേന ബിയർ വില്പന: വിചിത്ര വാദവുമായി എക്സൈസ് വകുപ്പ്
Wednesday, July 10, 2024 2:22 AM IST
കോഴിക്കോട്: ടൂറിസം സീസണിൽ സംസ്ഥാനത്തെ റസ്റ്ററന്റുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ബിയർ വില്പന നടത്താനുള്ള തീരുമാനത്തെ ന്യായീകരിക്കാൻ വിചിത്രവാദവുമായി എക്സൈസ് വകുപ്പ്.
വിദേശ വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന ടൂറിസം കേന്ദ്രങ്ങളിലെ അനധികൃത മദ്യവില്പന തടയാനുള്ള പരിശോധനകളും നിയമനടപടികളും സഞ്ചാരികൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് മദ്യവില്പന ഉദാരമാക്കാനുള്ള തീരുമാനത്തിനു കാരണമായി എക്സൈസ് മന്ത്രി പറയുന്നത്.
എംഎൽഎമാർ ഉന്നയിച്ച നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ, വിദേശ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന ടൂറിസം കേന്ദ്രങ്ങളിൽ മദ്യത്തിന്റെ ലഭ്യത ഒഴിച്ചുകൂടാത്തതാണെന്നും ആവശ്യത്തിനു മദ്യം ലഭ്യമാക്കിയാൽ നിയമവിരുദ്ധ പ്രവണതകൾ ഒഴിവാക്കാനാകുമെന്നും മന്ത്രി പറയുന്നു.
വിദേശ വിനോദ സഞ്ചാരികളെല്ലാം മദ്യപൻമാരാണെന്നു തോന്നിപ്പിക്കും വിധമാണ് മന്ത്രിയുടെ മറുപടി. അനധികൃത മദ്യവില്പന മൂലമുള്ള പ്രശ്നങ്ങൾ തടയാൻ സുലഭമായി മദ്യം ലഭ്യമാക്കുന്നതു തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മദ്യവർജന സമിതി പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇക്കണക്കിനു പോയാൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനവും അതുമൂലമുള്ള പ്രശ്നങ്ങളും ഒഴിവാക്കാൻ അത്തരം വസ്തുക്കളുടെ വില്പനയും ഉപഭോഗവും നിയമവിധേയമാക്കാനുള്ള തീരുമാനവും അധികൃതരിൽ നിന്നുണ്ടാകുമെന്നു ഭയക്കേണ്ടിയിരിക്കുന്നുവെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റും കോഴിക്കോട് ക്രിസ്ത്യൻ കോളജിലെ റിട്ട. പ്രഫസറുമായ ഒ.കെ. ചിന്നമ്മ പറഞ്ഞു.
വ്യാജമദ്യം തടയാനെന്നു പറഞ്ഞാണ് സർക്കാർ കേരളത്തിൽ കൂടുതൽ ബാറുകൾ അനുവദിച്ചത്. ബാറുകൾ കൂടുതലായപ്പോൾ വ്യാജമദ്യം കുറഞ്ഞില്ലെന്നു മാത്രമല്ല കൊച്ചുകുട്ടികൾ വരെ ലഹരിക്കടിമയാകുന്ന ഭയജനകമായ സ്ഥിതി വിശേഷമാണുണ്ടായത്. വീര്യം കുറഞ്ഞ മദ്യം എന്ന നിലയ്ക്ക് ബിയറും വൈനും സുലഭമാക്കുന്പോൾ പെണ്‍കുട്ടികളടക്കമുള്ളവർ അതിലൂടെയാണ് ലഹരിയുടെ ലോകത്ത് എത്തുന്നതെന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും ഒ.ജെ. ചിന്നമ്മ പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളിൽ ഒരു വർഷത്തേക്കു ബിയർ-വൈൻ പാർലറുകൾ അനുവദിക്കാനാണു സർക്കാരിന്റെ തീരുമാനം. ടൂറിസം മേഖലകളായി സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥലങ്ങളിലെ റസ്റ്ററന്റുകൾക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ വണ്‍ സ്റ്റാറും അതിനു മുകളിലും ക്ലാസിഫിക്കേഷൻ ലഭിച്ചിട്ടുള്ള ഹോട്ടലുകൾക്കും മദ്യവിൽപന ലൈസൻസ് അനുവദിക്കാനാണ് 2023-24 വർഷത്തെ അബ്കാരി നയത്തിൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.