ജോസ് കെ. മാണി, ഹാരിസ്, സുനീർ രാജ്യസഭയിലേക്ക്
Wednesday, June 19, 2024 2:05 AM IST
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എന്നിവർ ഇടതുമുന്നണി പ്രതിനിധികളായും സുപ്രീംകോടതിയിലെ അഭിഭാഷകനായ ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ യുഡിഎഫ് പ്രതിനിധിയായും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിൽനിന്നുള്ള മൂന്ന് ഒഴിവുകളിൽ മൂന്നു പേർ മാത്രം പത്രിക സമർപ്പിച്ച സാഹചര്യത്തിലാണ് മൂവരും ഏകകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചത്. നിലവിലെ അംഗങ്ങളുടെ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്ന സാഹചര്യത്തിൽ മൂവരും രാജ്യസഭാംഗങ്ങളാകും.
എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എൽഡിഎഫിനു ലഭിച്ച രണ്ടു സീറ്റുകൾക്കായി സിപിഐയും കേരള കോണ്‍ഗ്രസ്- എമ്മും ഉറച്ചുനിന്നതോടെ സിപിഎം സ്ഥാനാർഥിയെ ഒഴിവാക്കി രണ്ടു ഘടകകക്ഷികൾക്കുമായി സീറ്റ് വീതിച്ചു നൽകുകയായിരുന്നു.
യുഡിഎഫിൽ കോണ്‍ഗ്രസിന് അർഹതപ്പെട്ട ഏക രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിനു നൽകുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുകൂടി വേണമെന്ന ലീഗിന്റെ ആവശ്യം ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് വാഗ്ദാനം നൽകി സമന്വയത്തിൽ എത്തുകയായിരുന്നു.
ലീഗിനുവേണ്ടി ഡൽഹി കെഎംസിസി പ്രസിഡന്റും ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനറുമായ അഡ്വ. ഹാരിസ് ബീരാനു നൽകി. ലീഗിന്റെ സുപ്രീംകോടതിയിലെ കേസുകളെല്ലാം ഹാരിസ് ബീരാനാണ് കൈകാര്യം ചെയ്തിരുന്നത്.
യുഡിഎഫിനു നിലവിൽ ജെബി മേത്തർ (കോണ്‍ഗ്രസ്), പി.വി. അബ്ദുൾ വഹാബ് (ലീഗ്) എന്നിവരാണു രാജ്യസഭാംഗങ്ങൾ. ഹാരിസ് ബീരാൻകൂടി വരുന്നതോടെ യുഡിഎഫിന്റെ രാജ്യസഭയിലെ കേരളത്തിലെ പ്രതിനിധികളെല്ലാം മുസ്ലിം സമുദായത്തിൽനിന്നു മാത്രമാകുമെന്ന വിമർശനവും ഉയരുന്നുണ്ട്.