സാബു ജോണ്
തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ യുഡിഎഫ്, കോണ്ഗ്രസ് നേതൃത്വവും പ്രവർത്തകരും. പ്രിയങ്കയുടെ വരവ് കേരളത്തിലെ പാർട്ടിക്കു മുന്നോട്ടും നേട്ടമാകുമെന്ന വിലയിരുത്തലും പാർട്ടി നേതൃത്വത്തിനുണ്ട്.
രാഹുൽ ഗാന്ധിക്ക് ആദ്യതവണ ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷം പ്രിയങ്കയ്ക്കു കിട്ടുമെന്ന് അഭിപ്രായപ്പെടുന്ന നേതാക്കളുമുണ്ട്. ഉപതെരഞ്ഞെടുപ്പിന്റെ ആലോചനകളിലേക്കുപോലും കടക്കുന്നതിനു മുന്പേ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും നേട്ടമാകുമെന്നു കരുതുന്നു.
ബിജെപി നേതാക്കൾ ഉൾപ്പെടെ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പരിഹസിച്ചുകൊണ്ടു രംഗത്തു വരുന്പോഴും കോണ്ഗ്രസ് നേതൃത്വത്തിനു തെല്ലും ആശങ്കയില്ല. അവരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുഫലം ഇപ്പോൾതന്നെ വ്യക്തമാണ്. ഭൂരിപക്ഷം മാത്രമേ അറിയേണ്ടതുള്ളു.
വയനാട് ഉപതെരഞ്ഞെടുപ്പിനൊപ്പം പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കും. ഇതിൽ പാലക്കാട് യുഡിഎഫിന്റെയും ചേലക്കര എൽഡിഎഫിന്റെയും സിറ്റിംഗ് സീറ്റുകളാണ്. പാലക്കാട് കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥി ഇ. ശ്രീധരനോടു കടുത്ത പോരാട്ടത്തിനൊടുവിലാണ് ഷാഫി പറന്പിൽ ജയിച്ചുകയറിയത്.
ചേലക്കരയാകട്ടെ കഴിഞ്ഞ ആറു തെരഞ്ഞെടുപ്പുകളിലായി സിപിഎമ്മിനൊപ്പമാണ്. ഇരു സീറ്റുകളും ഇരുമുന്നണികളുടെയും പ്രസ്റ്റീജ് ആണ്. ചേലക്കരയിലും ഇത്തവണ കടുത്ത മത്സരം കൊടുക്കണമെന്നാണ് കോണ്ഗ്രസ് ആഗ്രഹിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടായ തിരിച്ചടി യുഡിഎഫിനു മുന്പിലുണ്ട്. അത് ആവർത്തിക്കരുതെന്ന നിർബന്ധബുദ്ധിയും നേതൃത്വത്തിനുണ്ട്.
കഴിഞ്ഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ പാലാ, വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ യുഡിഎഫിനു നഷ്ടപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം കഴിഞ്ഞ് ആറു മാസം പൂർത്തിയാകുന്നതിനു മുന്പായിരുന്നു ഇത്.
ഇത്തവണ വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് ഉപതെരഞ്ഞെടുപ്പുകളിലും തുണയാകുമെന്നു കോണ്ഗ്രസ് നേതൃത്വം കരുതുന്നു. കേരളത്തിലെ പാർട്ടി കാര്യങ്ങളിൽ അവർ സജീവമായി ഇടപെടാനും സാധ്യതയുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലുൾപ്പെടെ പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യം മുന്നണിക്കു തുണയാകുമെന്നാണ് കോണ്ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. ഏതായാലും പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം യുഡിഎഫിന്റെ അണികളിൽ ആവേശം വിതറുകയും ആത്മവിശ്വാസം വളർത്തുകയും ചെയ്തിട്ടുണ്ട്.