തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ സമൂലമായ തിരുത്തലുകൾ സർക്കാരിലും പാർട്ടിയിലും കൂടിയേതീരൂ എന്ന് സിപിഎം സംസ്ഥാന സമിതി. തെരഞ്ഞെടുപ്പു തോൽവി നിസാരമായി കാണരുത്. തോൽവിയെ സംബന്ധിച്ചു നേതൃതലത്തിലും കീഴ്ഘടകങ്ങളിലും ശക്തമായ പരിശോധന വേണം.
തെറ്റുതിരുത്തൽ താഴെത്തട്ടിൽ മാത്രമായി ഒതുങ്ങരുത്. നേതൃതലത്തിലും ഇതുണ്ടാകണം. വരുന്ന തദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഗൗരവമായി കണ്ടില്ലെങ്കിൽ തിരിച്ചടി ഉറപ്പാണെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ചുള്ള പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. ഈ റിപ്പോർട്ടിന്മേലായിരുന്നു ചർച്ച.
ഇടതുമുന്നണി കണ്വീനർ ഇ.പി.ജയരാജനും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ച തെരഞ്ഞെടുപ്പിൽ ദോഷമായി ബാധിച്ചു. ജയരാജൻ നിരന്തരം വിവാദങ്ങളിൽപ്പെടുന്നു. ഉചിതമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വത്തിനു കഴിയുന്നില്ല.
വോട്ടർമാർക്കിടയിൽ ജയരാജൻ-ജാവദേക്കർ ബന്ധം ചർച്ചയായെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. തിരുത്തലുകൾ വരുത്താൻ സർക്കാരും തയാറാകണം. ക്ഷേമപെൻഷൻ കുടിശികയായതു തെരഞ്ഞെടുപ്പിനെ ബാധിച്ചു.
മൂന്നു മാസത്തെ കുടിശികയെങ്കിലും നൽകണമായിരുന്നു. സാന്പത്തിക പരാധീനതയും കേന്ദ്ര സർക്കാർ പണം നൽകാത്തതും പ്രചാരണമാക്കിയത് ഏശിയില്ല. കോളജ് വിദ്യാർഥി സിദ്ധാർഥിന്റെ മരണം തെരഞ്ഞെടുപ്പിൽ ദോഷമായി ബാധിച്ചു. എസ്എഫ്ഐ പ്രതിക്കൂട്ടിലായി.
കോളജ് കാന്പസുകളിലെ എസ്എഫ്ഐയുടെ പ്രവർത്തനം ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കണം. ചെറുപ്പക്കാർ വിദ്യാർഥിസംഘടനയെ വെറുക്കുന്ന അവസ്ഥയാണെന്നും ഇതെല്ലാം തോൽവിയുടെ കാരണങ്ങളായി മാറിയെന്നും നേതാക്കൾ വിമർശനം നടത്തി.
ബിജെപിയുടെ വളർച്ച നിസാരമായി കാണരുത്. ആലപ്പുഴയിലെയും കണ്ണൂരിലെയും തിരുവനന്തപുരത്തെയും അവരുടെ വോട്ടിംഗ് ശതമാനം ഞെട്ടിക്കുന്നതാണ്. ന്യൂനപക്ഷങ്ങൾ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേതു പോലെ യുഡിഎഫിനെ സഹായിക്കുന്ന നിലപാടെടുത്തു. സിഎഎ പ്രചാരണം പ്രതീക്ഷിച്ച ഫലം കണ്ടില്ല. പകരം അതു യുഡിഎഫിനു ഗുണകരമായി. ഭാവിയിൽ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്പോൾ ജാഗ്രത വേണം.
ന്യൂനപക്ഷങ്ങൾ ബിജെപിക്കു വോട്ട് ചെയ്യുന്നതിൽ വിമുഖത പ്രകടിപ്പിക്കുന്നില്ലെന്ന സൂചന ഈ തെരഞ്ഞെടുപ്പിൽ കണ്ടു. ഇതു പാർട്ടിക്കും ഇടതുമുന്നണിക്കും ശുഭസൂചന നൽകുന്നതല്ല. പാർട്ടിക്കു ലഭിച്ചുകൊണ്ടിരുന്ന പരന്പരാഗത വോട്ടിൽ വിള്ളലുണ്ടായി. ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുന്നു.
നായർ-ഈഴവ വോട്ടുകളിൽ ചോർച്ചയുണ്ടാകുന്നു. വലിയ തിരുത്തലുകൾ വേണ്ടിവരും. ഇതിനായുള്ള ശ്രമങ്ങൾ പാർട്ടി ആരംഭിക്കണമെന്നും നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
വലിയ പദ്ധതികൾ തുടങ്ങാൻ കഴിയാത്തതു സർക്കാരിന്റെ പോരായ്മയാണ്. ലൈഫ് പാർപ്പിട പദ്ധതി പലയിടത്തും മുടങ്ങിക്കിടക്കുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നു വ്യകതമാണ്. ഇത് ഏറ്റുപറയാൻ പാർട്ടി മടിക്കരുത്.
സോഷ്യൽ മീഡിയയിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടൽ ഗുണത്തെക്കാളേറെ ദോഷമായി. ഇതു വടകരയിലും ആലപ്പുഴയിലും വ്യക്തമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സിപിഎം സംസ്ഥാന സമിതി ഇന്നും തുടരും.