നിക്ഷേപങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കും: ഹൈക്കോടതി
Wednesday, June 19, 2024 2:05 AM IST
കൊച്ചി: സഹകരണ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ തിരികെ നൽകിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഹൈക്കോടതി.
നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതു ചൂണ്ടിക്കാട്ടി ഒട്ടേറെ ഹര്‍ജികള്‍ കോടതിയിലെത്തുന്ന സാഹചര്യത്തിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ പരാമര്‍ശം.
സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ലെന്ന നാല്പതിലധികം ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
ചികിത്സയടക്കമുള്ള ദൈനംദിന ആവശ്യത്തിനായുള്ള തുകയാണ് സഹകരണ ബാങ്കുകളില്‍നിന്നു തിരികെ കിട്ടാനുള്ളത്. വിഷയം ഗൗരവതരമാണ്. ഇക്കാര്യത്തിൽ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. നിക്ഷേപം തിരികെ നല്കാനാകുന്നില്ലെങ്കില് സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്താൻ ജനങ്ങള്‍ തയാറാകില്ല. പ്രശ്നത്തിനു പരിഹാരം കാണാനായില്ലെങ്കില്‍ ജനങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള വിശ്വാസത്തില്‍ ഇടിവുണ്ടാകും. നിലവില്‍ സാമ്പത്തികപ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനത്തിന് ഒട്ടും ഗുണകരമായിരിക്കില്ല ഇതെന്നും കോടതി പറഞ്ഞു.
കോടതിയുടെ അഭിപ്രായം അംഗീകരിക്കുന്നെന്നും അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. സഹകരണ നിയമത്തിലടക്കം ഭേദഗതി കൊണ്ടുവന്നതും ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തില്‍ വിശദീകരണത്തിന് ഒരാഴ്ച സമയവും ആവശ്യപ്പെട്ടു. ഹര്‍ജി വീണ്ടും ജൂലൈ 19ന് പരിഗണിക്കും.